05 December 2012

കളിക്കൂടുകാരി (കഥ)

ഉദയസൂര്യന്റെ പൊന്‍കിരണങ്ങളാല്‍ വെട്ടിത്തിളങ്ങേന്ട പ്രഭാതം മഴക്കാറിനാല്‍ മൂടിപ്പുതച്ചങ്ങനെ നില്‍ക്കുകയാണ്. ചാറ്റല്‍മഴയും, മനസ്സിനെ മരവിപ്പിയ്ക്കുന്ന ചില ചിന്തകളും എന്നെ അസ്വസ്ഥപ്പെടുത്തി.

വരുന്ന വഴി വാങ്ങിയ സമ്മാനപ്പൊതി എടുത്ത്, വര്‍ണ്ണക്കടലാസിനു പുറത്ത് 'ദേവുമോള്‍ക്ക്‌, നന്മ നിറഞ്ഞ പിറന്നാള്‍ ആശംസകളോടെ...' എന്നെഴുതി മടിയില്‍ വച്ചു. പിന്‍സീറ്റില്‍ ചാരിക്കിടന്നുകൊണ്ട് ആ വരികള്‍ ഒന്നുകൂടി വായിച്ചപ്പോള്‍ മനസ്സ് നിറയെ വര്‍ഷ ആയിരുന്നു.

എന്റെ അയല്‍വാസിയും അച്ഛന്റെ ആത്മസുഹൃത്തുമായ രമേശന്‍ അങ്കിളിന്റെ രണ്ടാമത്തെ മകളായിരുന്നു വര്‍ഷ. സമപ്രായക്കാരിയായ എന്റെ കളികൂടുകാരി. കൂടപ്പിറപ്പുകള്‍ ആരുമില്ലാത്ത എനിക്ക് അവളും മായചേച്ചിയും വെറും കളികൂട്ടുകാര്‍ മാത്രമായിരുന്നില്ല.

സ്കൂളിലൊക്കെ പഠിക്കുന്ന പ്രായം മുതല്‍ ഞാനവളെ ഭരണി എന്നും അവളെന്നെ ഒട്ടകം എന്നുമാണ് കളിയാക്കി വിളിച്ചിരുന്നത്‌. അവളെ അങ്ങനെ വിളിക്കാന്‍ എന്നെ പ്രേരിപ്പിച്ചത് അവളുടെ തുടുത്ത കവിളുകള്‍ ആയിരുന്നു. പക്ഷെ എന്നെ ഒട്ടകം എന്ന് വിളിക്കുന്നതിന്റെ പൊരുള്‍ എന്താണെന്ന് ഇന്നും എനിക്കറിയില്ല.

അധികം വൈകാതെ സ്കൂളിലും മറ്റുമൊക്കെ നമ്മുടെ പേര് അറിയപ്പെടാന്‍ തുടങ്ങിയതോടെ ആ പേര് കേള്‍ക്കുന്നത് തന്നെ ഞങ്ങള്‍ക്ക് ദേഷ്യായി തുടങ്ങി. നമ്മളെങ്കിലും ഇനി പരസ്പരം അങ്ങനെ വിളിക്കില്ല എന്ന തീരുമാനത്തില്‍ എത്തിയെങ്കിലും വഴക്കുണ്ടാക്കുമ്പോള്‍  ആ ഉടമ്പടിയൊക്കെ വെറുംവാക്കായി മാറിയിടുന്നു. പലപ്പോഴും നമ്മുടെ വഴക്കവസാനിപ്പിക്കുന്നതിനുള്ള പോംവഴി മായചേച്ചിയെ ശല്യം ചെയ്യുക  എന്നതായിരുന്നു. ഞങ്ങള്‍ ഒപ്പിക്കുന്ന കുസൃതികളില്‍ ഏറ്റവും കൂടുതല്‍ ഇരയായിട്ടുള്ളത് പാവം മായചേച്ചിയായിരുന്നു.

ബാല്യവും കൗമാരവും കഴിഞ്ഞ് യൗവ്വനത്തില്‍ എത്തിയപ്പോഴും, വീട്ടുകാര്‍ ഞങ്ങള്‍ക്കിടയില്‍ യാതൊരുവിധ അതിര്‍വരമ്പുകളും തീര്‍ത്തില്ല. +2  കഴിഞ്ഞ് ഞാന്‍ എന്‍ജിനീയറിങ്ങിനും അവള്‍ നേഴ്സിങ്ങിനും ചേര്‍ന്നു. ദൂരെയുള്ള ഒരു കോളേജില്‍ ആയതിനാല്‍ ഞാന്‍ അപ്പോള്‍ ഹോസ്റ്റലില്‍ ആയിരുന്നു താമസം. അന്ന്, ആദ്യമായി പിരിഞ്ഞപ്പോഴാണ് നമ്മുടെ സൗഹൃദത്തിന്റെ വ്യാപ്തി ഞങ്ങള്‍ക്ക് ശരിക്കും മനസ്സിലായത്‌. വല്ലപ്പോഴും അവളുടെ ഒരു കത്ത് കിട്ടുമ്പോള്‍ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമാണ്. അവളുടെ കത്തുകളിലൂടെ അപ്പോഴേക്കും കോളേജില്‍ 'ഒട്ടകം' പ്രസിദ്ധമായി!

എന്റെ എല്ലാ ബര്‍ത്ത്‌ഡേയ്ക്കും, 'ഒട്ടകത്തിന് ഭരണിയുടെ നന്മ നിറഞ്ഞ പിറന്നാള്‍ ആശംസകള്‍' എന്ന കുറിപ്പോടെ ഒരു ഗ്രീറ്റിംഗ് കാര്‍ഡ് എനിക്ക് മുടങ്ങാതെ കിട്ടുമായിരുന്നു. പണ്ടു അവളുടെ 'ഒട്ടകം'എന്ന വിളി കേള്‍ക്കുമ്പോള്‍ ദേഷ്യം തോന്നിയുരുന്നെങ്കില്‍ ഇന്ന് ആ വിളി കേള്‍ക്കാന്‍ പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്. നമ്മുടെ പഴയ ഓരോ കുസൃതികള്‍ ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ഞാന്‍ ഒറ്റക്കിരുന്നു ചിരിക്കാറുണ്ട്


വെക്കേഷന് വീട്ടില്‍ എത്തുമ്പോള്‍ ഞങ്ങളൊന്നിച്ച് ആ പഴയകുട്ടികളെ പോലെ പല വേലത്തരങ്ങളും ഒപ്പിക്കാറുണ്ട്, ഒപ്പം പരസ്പരം പാരകളും! ഞങ്ങള്‍ക്ക് ഒരുമിച്ചു വെക്കേഷന്‍ ഉണ്ടാകുന്ന സമയങ്ങളില്‍ വീട്ടില്‍ ഒരുതരം ആഘോഷം ആയിരുന്നു. ജീവിതത്തില്‍ അവളെ പോലെ, എന്തും തുറന്നുപറയാവുന്ന ഒരു ഫ്രണ്ടിനെ കോളേജില്‍ പോലും എനിക്ക് കിട്ടിയിട്ടില്ല.

ഡിഗ്രി കഴിഞ്ഞ് എനിക്ക് ഗള്‍ഫില്‍ ജോലി ആയി, അവള്‍ക്കു നാട്ടില്‍ തന്നെയുള്ള ഒരു ഹോസ്പിറ്റലിലും. മുടങ്ങാതെ വരുന്ന അവളുടെ കത്തിലൂടെ നാട്ടിലെ എല്ലാ വിവരങ്ങളും ഞാന്‍ അറിയുന്നുണ്ടായിരുന്നു. ഒരിക്കല്‍ അവളുടെ ഒരു കത്തില്‍, ഹോസ്പിറ്റലിലെ ഒരു ജൂനിയര്‍ ഡോക്ടറുമായി സ്നേഹത്തിലാണെന്നും സാവധാനം ഞാന്‍ അത് വീട്ടില്‍ അവതരിപ്പിച്ച് സമ്മതിപ്പിക്കണമെന്നും പറഞ്ഞിരുന്നു. പക്ഷെ അധികം താമസിയാതെ തന്നെ എല്ലാം വീട്ടില്‍ അറിഞ്ഞെന്നും എല്ലാവരെയും ഉപേക്ഷിച്ച് രജിസ്റ്റര്‍മാരേജ് ചെയ്യേണ്ടി വന്നെന്നും അറിഞ്ഞു.

ഞാന്‍ ലീവിന് വന്നപ്പോള്‍ അവളെ പോയി കണ്ടിരുന്നു. അപ്പോഴേക്കും വീട്ടുകാരുമായി യാതൊരു ബന്ധവുമില്ലാതെ അവളാകെ ഒറ്റപ്പെട്ടിരുന്നു. മാത്രമല്ല അവളുടെ മുഖത്ത് എന്തോ ഒരു വിഷാദം എനിക്ക് ഫീല്‍ ചെയ്തു. ഞാന്‍ തിരിയെ പോയതിനു ശേഷവും അവളുടെ കത്തുകള്‍ എനിക്ക് കിട്ടാറുണ്ടായിരുന്നു. ഒരുദിവസം വന്ന കത്തില്‍, 'വീട്ടുകാരെ ഉപേക്ഷിച്ചതിനുള്ള ശിക്ഷ എനിക്ക് കിട്ടി. ഞാന്‍ ചെയ്തത് വലിയ  തെറ്റായി പോയി...' എന്നൊക്കെ പറഞ്ഞു വളരെ നിരാശയോടെ എഴുതിയിരുന്നു. എന്നാല്‍ അതിനു ശേഷം അവളുടെ ഒരു കത്തും എനിക്ക് കിട്ടിയില്ല എന്നുമാത്രമല്ല പിന്നെ അവളെ പറ്റി ഒന്നും തന്നെ എനിക്ക് അറിയാനും സാധിച്ചില്ല.

പിന്നീട് ഞാന്‍ അവളെ പറ്റി അറിയുന്നത് ഒരുപാട് കാലങ്ങള്‍ക്ക് ശേഷമാണ്. പതിവില്ലാതെ അച്ഛന്‍ എന്നെ ഓഫീസിലേക്ക് വിളിച്ചു. കുറച്ചു നിമിഷത്തെ നിശബ്ദതക്കു ശേഷം ഇടറിയ ശബ്ദത്തോടെ അച്ഛന്‍ പറഞ്ഞു,' എടാ നമ്മുടെ വര്‍ഷ മോള്‍... ഒരു പെണ്‍കുഞ്ഞിനു ജന്മം നല്‍കിയിട്ട് അവള്‍... അവള്‍ നമ്മളെ വിട്ടു പോയെടാ...'. . അതിനപ്പുറം തുടര്‍ന്നു കേള്‍ക്കാന്‍ നില്‍ക്കാതെ ഞാന്‍ ഫോണ്‍ കട്ട് ചെയ്തു. ഞാന്‍ ആകെ തകര്‍ന്നുപോയി.

പിന്നീടെപ്പോഴോ കാര്യങ്ങളൊക്കെ അറിഞ്ഞപ്പോള്‍ തോന്നി, ഒരര്‍ത്ഥത്തില്‍ അവള്‍ ഭാഗ്യവതിയാണെന്ന്. ഭര്‍ത്താവുമായി പിരിഞ്ഞ അവള്‍ക്കു കൈകുഞ്ഞുമായി സ്വന്തം വീട്ടിലേക്കു അഭയാര്‍ഥിയെ പോലെ കടന്നു ചെല്ലേണ്ടിവന്നില്ലല്ലോ. മാത്രമല്ല കുട്ടികളില്ലാത്ത മായചേച്ചിക്ക് ഒരു കുഞ്ഞിനെ സമ്മാനിക്കാനും അവള്‍ക്കു കഴിഞ്ഞു. കുഞ്ഞിനെ സുരക്ഷിതമായ കൈകളില്‍ എത്തിച്ച്, ആര്‍ക്കും ഒരു ഭാരമാവാതെ അവള്‍ പോയി.

അതിനുശേഷം അവളുടെ വീട്ടിലേക്കു ഞാന്‍ പോകുന്നത് ഇന്നാണ്. കാറില്‍ നിന്നിറങ്ങി ഞാന്‍ വീട്ടിലേക്കു നടക്കുമ്പോള്‍ ചെറിയ തോതില്‍ മഴയുണ്ടായിരുന്നു. ഇന്ന്, വര്‍ഷയുടെ  മകള്‍ ദേവുവിന്റെ ഒന്നാം പിറന്നാള്‍ ആണ്. പക്ഷെ എന്നിട്ടും ആ വീട്ടില്‍ അതിന്റേതായ യാതൊരു ഒരുക്കങ്ങളും ഉണ്ടായിരുന്നില്ല. അപ്പോഴാണ്‌ ഇന്ന് വര്‍ഷയുടെ ഒന്നാം ചരമവാര്‍ഷികം കൂടിയാനെന്നുള്ള കാര്യം ഞാന്‍ ഓര്‍ത്തത്‌ തന്നെ.

മുടങ്ങാതെ എന്റെ എല്ലാ പിറന്നാളിനും ആശംസാകാര്‍ഡ് അയക്കുമായിരുന്ന വര്‍ഷയുടെ മോളുടെ പിറന്നാളിന് ആദ്യ സമ്മാനം നല്‍കണം എന്നതിനപ്പുറം മറ്റൊരു ചിന്തയും എന്റെ മനസ്സില്‍ ഉണ്ടായിരുനില്ല. ആ സമ്മാനപ്പൊതി മായചേച്ചിയെ എല്പ്പിച്ചശേഷം ദേവുവിനെ എടുക്കുമ്പോള്‍ വര്‍ഷയോടു എന്തോ ഒരു വലിയ കടം വീട്ടിയ ഭാവമായിരുന്നു എനിക്കപ്പോള്‍.

പക്ഷെ വര്‍ഷ ഇല്ലാത്ത, അവളുടെ 'ഒട്ടകം' എന്ന വിളിയില്ലാത്ത ആ വീട്ടില്‍ എനിക്കാകെ ഒരുതരം വീര്‍പ്പുമുട്ടലായിരുന്നു. ഓര്‍മ്മകള്‍ എന്നെ ഭ്രാന്ത് പിടിപ്പിക്കുന്നതുപോലെ.. ദേവുവിനെ എടുത്തു ലാളിക്കുമ്പോള്‍ മനസ്സില്‍ ഞാന്‍ അവളോടു ചോദിക്കുകയായിരുന്നു, 'മോളെ, ഒരു പ്രാവശ്യം.. ഒരൊറ്റ പ്രാവശ്യം എന്നെ ഒന്ന് ഒട്ടകം എന്ന് വിളിക്കാമോ?'

ഞാന്‍ തിരികെ പോകാനിറങ്ങിയപ്പോള്‍, ലിവിംഗ് റൂമിലെ ചുമരില്‍ ചില്ലിട്ടുവച്ചിരിക്കുന്ന വര്‍ഷയുടെ ഒരു പഴകാല ഫോട്ടോ കണ്ടു. ചിരിക്കുന്ന അവളുടെ ഫോട്ടോയിലെ രണ്ടു കണ്ണുകള്‍ വന്നു തറച്ചത് എന്റെ നെഞ്ചിന്‍പാളിയിലെക്കായിരുന്നു. ആ നിമിഷം ഞാന്‍ കേട്ടു, കളിയാക്കിയുള്ള അവളുടെ വിളി,

'ടാ ഒട്ടകം'

ആരോടും യാത്ര പറയാന്‍ നില്‍ക്കാതെ കാറ് ലക്‌ഷ്യമാക്കി ഞാന്‍ നടക്കുമ്പോള്‍ കണ്ണുനീര്‍ കൊണ്ടു എന്റെ കാഴ്ച മങ്ങിയിരുന്നു...