15 September 2017

ആകസ്മികം (ഓർമ്മക്കുറിപ്പ്)

നഗരമധ്യത്തിലെ ഒരു മൃഗാശുപത്രിയിൽ വച്ചാണ് ഞാനാ മനുഷ്യനെ ആദ്യമായും അവസാനമായും കണ്ടത്. കൂട്ടുകാരന്റെ പ്രിയപ്പെട്ട വളർത്തു പട്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ടാണ് പ്രശസ്തവും തിരക്കേറിയതുമായ ആ ആശുപത്രിയിൽ ആദ്യമായി ഞാൻ പോയത്.

മനുഷ്യരെ പോലെ തന്നെ പലവിധ ടെസ്റ്റുകളും മറ്റുമായി കുറെ സമയം ഞങ്ങൾക്ക് അവിടെ കാത്തിരിക്കേണ്ടി വന്നു. മനുഷ്യനുമായി ഏറ്റവും സൗഹൃദമുള്ളതിനാലാവണം അവിടുത്തെ രോഗികളിൽ അധികവും പട്ടികളായിരുന്നു. ഒട്ടുമിക്ക ഇനങ്ങളിലുമുള്ള പട്ടികളെയും അവിടെ കാണാൻ പറ്റി. ഡോഗ് ഷോകളിൽ നിന്നുള്ള ഏക വ്യത്യാസം ഇവിടെ വരുന്ന പട്ടികൾ മുറിവും അവശതയും കൊണ്ട് വേദനയാലുള്ള അഭ്യാസങ്ങൾ കാണിക്കുന്നു എന്ന് മാത്രമാണ്.

അപ്പോഴാണ് കൈയിൽ ഒരു അണ്ണാനുമായി ഒരാൾ വരുന്നത്. ആദ്യം എല്ലാവരേയും പോലെ എനിക്കും ഒരു കൗതുകം മാത്രം തോന്നി. കഴുത്തിന് ഒടിവോ ചതവോ പറ്റി അനങ്ങാൻ കഴിയാത്ത അവസ്‌ഥയിൽ ആയിരുന്നു അത്. മനുഷ്യരുമായി ഇണങ്ങി വളരുന്ന അണ്ണാനുകളെ ടിവിയിലൊക്കെ കണ്ടിട്ടുള്ളോണ്ട് അത്ഭുതമൊന്നും തോന്നിയില്ല.

പക്ഷേ പരിചയപ്പെട്ടു വന്നപ്പോഴാണ് മനസ്സിലായത്, അത് അയാൾ വളർത്തുന്നത് ആയിരുന്നില്ല. വലിയ ഏതോ കെട്ടിടത്തിന് മുകളിൽ നിന്ന് റോഡിലെ ഫുട്പാത്തിൽ വീണാതായിരുന്നു അത്. ആ വീഴ്ചയിൽ കഴുത്തിന് മുറിവല്ലാതെ കാര്യമായി എന്തോ പറ്റി. തന്റെ കണ്മുന്നിൽ സംഭവിച്ചതിനാൽ ഓട്ടോ ഡ്രൈവർ ആയ അദ്ദേഹം അതുമായി നേരെ വീട്ടിൽ പോയി പാലൊക്കെ കൊടുത്തു നേരെ ആശുപത്രിയിലേക്ക് വരികയായിരുന്നു, അതും വീട്ടുകാരുടെ ഉപദേശം അവഗണിച്ചുകൊണ്ട്!

'കണ്ണിനു മുന്നിൽ കണ്ടിട്ട് കളയാൻ തോന്നിയില്ല, അതും ഒരു ജീവൻ അല്ലേ.. രക്ഷപ്പെടുന്നെങ്കിൽ രക്ഷപ്പെട്ടോട്ടെ. ജീവനുണ്ട്, ദേ നോക്കിയേ.. പാലൊക്കെ കുടിച്ചു. പക്ഷേ അനങ്ങാൻ പറ്റുന്നില്ല...' എന്നൊക്കെ പറഞ്ഞുകൊണ്ട് അയാൾ അതിനെ കൈവെള്ളയിൽ വച്ച് പരിപാലിക്കുന്നത് കാണുമ്പോൾ അറിയാം, അത് അയാളുടെ മനസ്സിൽ തട്ടിയുള്ള വാക്കുകളാണെന്ന്, അയാളിലെ നന്മ മാത്രമാണെന്ന്!

ഞങ്ങളുടെ കാര്യം കഴിഞ്ഞിട്ടും അയാൾ അതിനെ ഡോക്ടറെ കാണിക്കുന്നത് വരെ കാത്തുനിൽക്കാതിരിക്കാൻ ഞങ്ങൾക്കും കഴിഞ്ഞില്ല. അയാൾ തന്റെ കുഞ്ഞിനെ എന്നപോലെ അതിനെ ചേർത്തുപിടിച്ചു കാര്യങ്ങൾ വിശദീകരിച്ചു. പരിശോധിച്ച ശേഷം, എക്‌സ്‌റേ എടുക്കാതെ ഒന്നും പറയാൻ പറ്റില്ലെന്നും, 200 രൂപയാവും എടുക്കുന്നോ എന്ന് ഡോക്ടർ ചോദിക്കുമ്പോൾ നിസ്സഹായതയോടെയുള്ള അയാളുടെ ആ നിൽപ്പ് ഇപ്പോഴും മനസ്സിൽ നിന്ന് മായുന്നില്ല. ഒടുവിൽ, അയാളിലെ നന്മ കണ്ടിട്ടാവും രണ്ട് ഇൻജക്ഷൻ കൊടുത്തുനോക്കാം രക്ഷപ്പെടുന്നെങ്കിൽ രക്ഷപ്പെട്ടോട്ടെ എന്നുപറഞ്ഞു മരുന്ന് വാങ്ങാൻ എഴുതി കൊടുത്തു. അയാളെ പുറത്തുകൊണ്ടുപോയി മരുന്നുവാങ്ങി തിരിച്ചു എത്തിച്ചശേഷം അയാളുടെ നമ്പറും വാങ്ങിയാണ് ഞങ്ങൾ മടങ്ങിയത്.

തിരിച്ചു വരുന്ന വഴി ഞാൻ ആലോചിക്കുവായിരുന്നു, നമ്മളിൽ എത്രപേർ അയാളെ പോലെ ചിന്തിക്കും? അയാളുടെ സ്ഥാനത്ത് ഞാൻ ആയിരുന്നെങ്കിൽ... വേദന തോന്നും, നെഞ്ചോന്ന് പിടയും. ചിലപ്പോൾ, ഇനിയും കിടന്ന് കഷ്ടപ്പെടാതെ ചാവുന്നതാ നല്ലാതെന്നോ മറ്റോ ചിന്തിച്ചു ആശ്വസിക്കും! എങ്കിലും കണ്ടില്ലെന്ന് നടിച്ച് പോയേനെ. എന്തായാലും അയാളെപ്പോലെ ഒരിക്കലും ചെയ്യുമായിരുന്നില്ല. ഇനിയും ചെയ്യുമെന്നും ഉറപ്പില്ല. കാരണം, മനസ്സ് നിറഞ്ഞ നന്മ ഉള്ളവർക്കേ അയാളെ പോലെ ചിന്തിക്കാനും ഒന്നും ആഗ്രഹിക്കാതെ പ്രവർത്തിക്കാനും കഴിയൂ.

പൊതുവെ നമ്മുടെ സമൂഹത്തിൽ ഓട്ടോക്കാരെ കുറിച്ചുള്ള പരാതികൾ ഒത്തിരിയാണ്. അപ്പോഴാണ് അവരിൽ നിന്നൊരു പച്ചയായ മനുഷ്യൻ. എന്തൊക്കെ കുറ്റങ്ങൾ പറഞ്ഞാലും നല്ല മനുഷ്യർ ഒരുപാടുണ്ട്, നമുക്കിടയിൽ തന്നെ. പക്ഷെ അവരെ ആരും തിരിച്ചറിയാതെ പോകുന്നു എന്ന് മാത്രം. എന്റെ ഭാഗ്യം കൊണ്ടാവണം കുറേ കാലത്തിന് ശേഷം അങ്ങനെയൊരാളെ കാണാൻ കഴിഞ്ഞു. മനസ്സിന് നല്ല സന്തോഷം തോന്നുന്നു അയാളെ ഓർത്ത്...

No comments:

Post a Comment