04 February 2014

മൂകരാഗം


ജീവിതത്തിന്റെ അർത്ഥതലങ്ങൾ തേടിയുള്ള അലച്ചിലുകളിൽ സംതൃപ്തി കണ്ടെത്തിയ നാളുകൾ. ആരോടും ഒരു കമ്മിറ്റ്മെന്റും ഇല്ലാതെ, ബന്ധങ്ങളുടെ കരവലയമില്ലാതെ ലക്ഷ്യമില്ലാത്ത യാത്രകളിലായിരുന്നു പലപ്പോഴും ഞാൻ സന്തോഷം കണ്ടെത്തിയിരുന്നത്.

പുതിയ പുതിയ നാടുകളും അവിടുത്തെ മനുഷ്യരും ജീവിതരീതികളും, അങ്ങനെ കണ്ണിന് പുതുമയാർന്ന ഓരോ കാഴ്ചകളും, കൗതുകത്തോടെയും സൂക്ഷ്മതയോടെയും ഞാൻ നോക്കിക്കാണാറുണ്ടായിരുന്നു. ചില കൗതുകങ്ങൾക്ക് പുറകെ അന്വേഷണബുദ്ധിയോടെ സഞ്ചരിക്കാനും ഞാൻ ഒട്ടും മടിച്ചിരുന്നില്ല.

പുതിയ മേച്ചിൽപുറങ്ങൾ തേടി ട്രാൻസ്ഫറുകൾ ചോദിച്ചുവാങ്ങി ഓരോ നാടുകളിലേയ്ക്ക് ഞാൻ ചേക്കെറുമായിരുന്നു. അങ്ങനെയാണ് കോഴിക്കോട് എത്തിപ്പെട്ടത്. ഞാൻ, രാമേട്ടൻ എന്ന് വിളിക്കുന്ന രാമകൃഷ്ണൻ എന്ന ഒരു സഹപ്രവർത്തകന്റെ കൂടെയായിരുന്നു ആദ്യനാളുകളിൽ താമസം.

അങ്ങനെ ഒരു ദിവസം പതിവ് സായ്ഹാനസവാരിക്കിടയിലാണ് എന്നെ കടന്നുപോയ ഒരു കുടുംബത്തെ ഞാൻ ശ്രദ്ധിച്ചത്. ചെറുപ്പക്കാരായ രണ്ടു യുവാക്കളും ഒരു യുവതിയും രണ്ടു വയസ്സോളം പ്രായമുള്ള ഒരു പെണ്‍കുഞ്ഞും. അധികം താമസിയാതെ തന്നെ അവർ സംസാരിക്കാൻ കഴിയാത്തവരാണെന്ന സത്യം എനിക്ക് മനസ്സിലായി. എന്നാൽ വളരെ സന്തോഷത്തോടെ ചിരിച്ചും ആംഗ്യഭാഷയിൽ സംസാരിച്ചും അവർ കടന്നുപോയി.

ദമ്പതികൾക്കൊപ്പമുള്ളയാൾ അവരുടെ സുഹൃത്തോ അവരിൽ ആരുടെയെങ്കിലും സഹോദരനോ ആയിരിക്കണം. അവരുടെ സംസാരത്തിൽ പങ്കുചേരാതെ ആ കുഞ്ഞ് അതിന്റെ അച്ഛനെന്നു തോന്നിക്കുന്ന യുവാവിന്റെ മാറോടു ചേർന്ന് കിടക്കുകയായിരുന്നു.

സാധാരണ, സംസാരിക്കാനോ കേൾക്കാനോ കഴിയാത്തതോ, അതുപോലെ മറ്റെന്തെങ്കിലും വൈകല്യമോ ഉള്ളവരെ കാണുമ്പോൾ അവർക്ക് വിഷമം തോന്നുന്ന രീതിയിൽ സഹതാപത്തോടെ അവരെ നോക്കാത്ത ഞാൻ ഇവരെ ശ്രദ്ധിക്കാൻ കാരണം ആ പെണ്‍കുട്ടി ആയിരുന്നു.

സംസാരിക്കാൻ കഴിയാത്ത അച്ഛനമ്മമാരുടെ മകൾ, ആ ഒരു ചിന്തയായിരുന്നു അവളെ കുറിച്ച് അപ്പോൾ എന്റെ മനസ്സിൽ. ഒപ്പം അവൾക്കു സംസാരിക്കാൻ കഴിയുമോ എന്നൊരു ജിജ്ഞാസയും. ആ ഒരു ചിന്തയോടെയായിരുന്നു അന്ന് ഞാൻ വീട്ടിലേക്കു പോയത്.

എന്നാൽ ആ കൂടിക്കാഴ്ചയ്ക്ക് ശേഷവും അവരെ ഞാൻ കണ്ടു, അതും ഞാൻ താമസിക്കുന്ന അതേ ലൊക്കാലിറ്റിയിൽ വച്ച് തന്നെ. അതിന് ശേഷമാണ് അവരെക്കുറിച്ച് ഞാൻ രാമേട്ടനോട്‌ പറഞ്ഞത്. കുറച്ചു ദിവസങ്ങൾക്ക് ശേഷം ഓഫീസിനടുത്ത് ഒരു വാടകവീട് ശരിയാവുകയും ഞാൻ താമസം അങ്ങോട്ട്‌ മാറ്റുകയും ചെയ്തു. പക്ഷെ അപ്പൊഴും എന്റെ മനസ്സിൽ അവരെ പറ്റിയുള്ള ചിന്തകൾ മാഞ്ഞിരുന്നില്ല.

എന്റെ താല്പ്പര്യം മനസ്സിലാക്കിയ രാമേട്ടൻ അവരെ പറ്റി കൂടുതൽ മനസ്സിലാക്കി. അവർ രാമേട്ടന്റെ സുഹൃത്തിന്റെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഒരുമിച്ചു ജീവിക്കുന്നതിനു വേണ്ടി വീട്ടുകാരാൽ ഉപേക്ഷിക്കപ്പെട്ട് സ്വന്തം നാടുവിട്ട് ഇവിടെ ജീവിക്കുന്നു.

അവരെ പറ്റി കൂടുതൽ അറിയുന്തോറും എന്റെ ആകാംക്ഷ കൂടുകയാണ്‌ ചെയ്തത്. അവരെ പറ്റി എനിക്ക് ആദ്യം അറിയേണ്ടിയിരുന്നത് ആ കുഞ്ഞിനു സംസാരിക്കാൻ കഴിയുമോ എന്നതായിരുന്നു. ഞാൻ അതിനെ കുറിച്ച് രാമേട്ടനോട്‌ ചോദിച്ചു.

'തനിക്ക് അവരുടെ കാര്യത്തിൽ അത്രത്തോളം താല്പ്പര്യം ഉണ്ടെങ്കിൽ ഞായറാഴ്ച വീട്ടിലേക്കു വാ. നമുക്ക് എല്ലാം പരിഹരിക്കാം' എന്നായിരുന്നു രാമേട്ടന്റെ മറുപടി.

അപ്പോഴും എനിക്ക് അറിയേണ്ടിയിരുന്ന കാര്യം ഒരു സസ്പെൻസ്സായി തന്നെ നിന്നു. പക്ഷെ ജോലി സംബന്ധമായ അപ്രതീക്ഷിതമായ ചില യാത്രകളും തിരക്കുകളുമായി രണ്ടാഴ്ചയോളം ഞാൻ സ്ഥലത്തില്ലാതിരുന്നതിനാൽ എനിക്കവരെ പോയി കാണാനോ അവരെക്കുറിച്ച് ഒന്നും അറിയാനോ കഴിഞ്ഞില്ല.

അപ്പോഴാണ് ഇന്റർനെറ്റ് വഴിയുള്ള ഒരു സാധ്യതയെ കുറിച്ച് ഞാൻ ചിന്തിച്ചത്. സംസാരിക്കാൻ കഴിയാത്ത അവരുമായി ആശയവിനിമയത്തിന് മറ്റൊരാളുടെ സഹായം തേടുന്നതിനേക്കാൾ നല്ലത് ഇതാണെന്ന് എനിക്ക് തോന്നി.

അങ്ങനെ രാമേട്ടനോട്‌ പറഞ്ഞ് അതിനുവേണ്ട ഏർപ്പാടുകൾ ചെയ്തു. അങ്ങനെ ഒരു ദിവസം രാത്രി ഞാൻ അവരോട് ചാറ്റ് ചെയ്തു. മറ്റൊരാളുടെ സഹായമില്ലാതെ തന്നെ അവരുടെ കഥ എന്നോടു പറഞ്ഞു...

"കോളേജില്‍ വച്ചായിരുന്നു ഞങ്ങള്‍ പരിചയപ്പെട്ടത്‌. അവള്‍ക്ക് സംസാരിക്കാന്‍ കഴിയില്ല എന്ന് മനസ്സിലാക്കി തന്നെയാണ് ഞാനവളോട് എന്റെ ഇഷ്ടം അറിയിച്ചത്. പക്ഷേ ആദ്യം അവള്‍ക്ക് താല്‍പ്പര്യം ഇല്ലായിരുന്നു. കാരണം, സംസാരിക്കാന്‍ കഴിയുന്ന ഒരാളാവണം അവളെ വിവാഹം കഴിക്കേണ്ടത് എന്നായിരുന്നു അവളുടെ വീട്ടുകാരുടെ ആഗ്രഹം.

എന്നാല്‍ പ്രേമത്തിന് കണ്ണും മൂക്കും മാത്രമല്ല ശബ്ദവുമില്ല എന്ന് മനസ്സിലാക്കിയാവണം അവള്‍ പിന്നീട് എന്നോട് അടുത്തത്.

കോളേജ് കഴിഞ്ഞപ്പോഴേക്കും അവള്‍ക്ക് കല്യാണ ആലോചനകള്‍ വന്നുതുടങ്ങി. വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി മറ്റൊരാളെ വിവാഹം ചെയ്യേണ്ടി വരുമെന്ന അവസ്ഥയായപ്പോള്‍ അവള്‍ എന്നോടൊപ്പം ഇറങ്ങി വന്നു. അങ്ങനെ ചന്ദനത്തിരികളുടെയും കര്‍പ്പൂരത്തിന്റെയും സുഗന്ധം നിറഞ്ഞുനിന്ന അന്തരീക്ഷത്തില്‍ ഞാന്‍ അവളുടെ കഴുത്തില്‍ താലി ചാര്‍ത്തി.

പക്ഷേ എന്റെ പ്രതീക്ഷകളെയെല്ലാം തകര്‍ത്തുകൊണ്ട് എന്റെ വീട്ടിലും എതിര്‍പ്പുകളും കുറ്റപ്പെടുത്തലുകളും മാത്രമായിരുന്നു വരവേല്‍ക്കാന്‍ ഉണ്ടായിരുന്നത്. അങ്ങനെ എല്ലാവരില്‍ നിന്നും ഞങ്ങള്‍ ഒറ്റപ്പെട്ടു. അന്ന് എനിക്കൊരു സ്ഥിരജോലി ഉണ്ടായിരുന്നില്ല. മറ്റ് വഴിയില്ലാതെ അവളെ ഞാന്‍ ഒരു ലേഡീസ് ഹോസ്റ്റലില്‍ ആക്കി.

ഉപേക്ഷിച്ച ഒന്നോ രണ്ടോ നേരത്തെ ആഹാരത്തിന്റെ ഓര്‍മ്മകളായിരുന്നു പണ്ടെനിക്ക് വിശപ്പെങ്കില്‍ വിശപ്പിന്റെയും ഒറ്റപ്പെടലിന്റെയും വിലയറിഞ്ഞ കഷ്ടപ്പാടുകളുടെ നാളുകളായിരുന്നു പിന്നീട് എന്നെയും കാത്തിരുന്നത്...

എനിക്കൊരു ജോലി കിട്ടിയതോടെയാണ് ശരിക്കും ഞങ്ങള്‍ ജീവിച്ച് തുടങ്ങിയത്. വാടകയ്ക്ക് ഞങ്ങളൊരു വീടെടുത്തു. അധികം താമസിയാതെ അവള്‍ക്കും ഒരു ജോലി കിട്ടി. പിന്നീടങ്ങോട്ട് സന്തോഷത്തിന്റെ ദിവസങ്ങളായിരുന്നു.

അങ്ങനെ കാലങ്ങള്‍ കടന്നുപോകവെ ഞങ്ങള്‍ക്കൊരു മോളുണ്ടായി. ജീവിതത്തില്‍ ഏറ്റവും സന്തോഷം തോന്നിയ ആ നിമിഷത്തില്‍ ഞങ്ങളുടെ പരിഭ്രമങ്ങൾ തീർത്തുകൊണ്ട്, അവള്‍ക്ക് സംസാരിക്കാന്‍ കഴിഞ്ഞേക്കും എന്നുകൂടി അറിഞ്ഞപ്പോള്‍ ഞങ്ങള്‍ക്കത് ഇരട്ടി മധുരമായിരുന്നു.

പക്ഷേ അപ്പോഴും മറ്റൊരു പ്രശ്നം ഞങ്ങളേയും കാത്തിരിപ്പുണ്ടായിരുന്നു. കേള്‍ക്കുന്ന ശബ്ദങ്ങളോടുള്ള പ്രതികരണങ്ങളിലൂടെയാണ് കുഞ്ഞുങ്ങള്‍ സംസാരശേഷി നേടുന്നത് എന്ന അറിവ് നിസ്സഹായരായ ഞങ്ങള്‍ക്ക് ഒരു വലിയ തിരിച്ചടിയായിരുന്നു.

വേണ്ടപ്പെട്ടവരാല്‍ ഒറ്റപ്പെട്ട്, ഒരുപാട് ദുരിതങ്ങള്‍ അനുഭവിച്ചപ്പോഴും ഉണ്ടാകാത്ത ഒരുതരം വേദന ഞങ്ങള്‍ക്കുണ്ടായി. എന്റെ മോളുടെ വായില്‍ നിന്ന് 'അച്ഛാ' എന്ന വിളികേള്‍ക്കാന്‍, ഞങ്ങള്‍ക്ക് വേണ്ടി സംസാരിക്കാന്‍ മൂന്നാമതൊരാള്‍ ആ വീട്ടിലേക്ക് കടന്നു വരേണ്ടിവന്നു.
രക്തബന്ധത്തേക്കാള് വലിയ ആത്മബന്ധങ്ങള്‍ പലപ്പോഴും ജീവിതത്തില്‍ സംഭാവിക്കാറുണ്ട് എന്ന് തെളിയിച്ചുകൊണ്ട് അവര്‍ ഞങ്ങള്‍ക്ക് അമ്മയും നമ്മുടെ മോള്‍ക്ക്‌ ഒരു മുത്തശ്ശിയും ആയി മാറുകയായിരുന്നു.

പിണക്കമൊക്കെ മാറ്റിവച്ച് മോളെ കാണാന്‍ നമ്മുടെ വീട്ടുകാര്‍ വന്നിരുന്നു. അല്ലെങ്കിലും ഞങ്ങള്‍ക്ക് ആരോടും ഒരു ദേഷ്യവും ഇല്ല. എല്ലാം നല്ലതിന് എന്ന് വിശ്വസിച്ച് ജീവിക്കുന്നു. എല്ലാവിധത്തിലും ഞങ്ങള്‍ ഹാപ്പിയാണ്. ഇതാണ് എന്റെ ചെറിയ ജീവിതം...". ഒരു സിനിമാകഥ കേൾക്കുന്ന കൗതുകത്തോടെയാണ് കമ്പ്യൂട്ടർ സ്ക്രീനിൽ നിന്ന് അവരുടെ ജീവിതം ഞാൻ വായിച്ചറിഞ്ഞത്.

അവരെ കുറിച്ച് എല്ലാം അറിഞ്ഞതിന് ശേഷം നേരില്‍ കാണാന്‍ കഴിഞ്ഞത് ഒത്തിരി നാളുകള്‍ക്ക് ശേഷമാണ്. അസൂയ കലര്‍ന്ന ഒരു ബഹുമാനമായിരുന്നു എനിക്കവരുടെ ജീവിതത്തോട്.

പുറമേ നിന്ന് നോക്കുമ്പോള്‍ സൗകര്യങ്ങള്‍ കുറഞ്ഞ ഒരു ചെറിയ വീട് എന്ന് തോന്നിയെങ്കിലും സ്നേഹത്താല്‍ അനുഗൃഹീതമായ ഒരു കുഞ്ഞ് ദേവാലയമായിരുന്നു ആ വീടെന്ന് പിന്നീടെനിക്ക് മനസ്സിലായി.

സ്നേഹത്തിന്റെ നിലനില്‍പ്പിനെ പറ്റിയുള്ള തന്റെടത്തില്‍ വിശ്വസിക്കുന്ന ദമ്പതികളായിരുന്നു അവര്‍. അവരുടെ ജീവിതം നേരിട്ടറിഞ്ഞാല്‍ ശബ്ദം അവര്‍ക്ക് അനാവശ്യമായി തോന്നും. മറ്റാര്‍ക്കും മനസ്സിലാകാത്ത ഒരു ദിവ്യമായ ഭാഷ അവര്‍ക്കിടയിലുണ്ടായിരുന്നു. അവര്‍ക്ക് പരസ്പരം മിഴികളിലെ വാചാലങ്ങളായ ഭാവങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞിരുന്നു.

അവരോടൊപ്പം ആ വീട്ടില്‍ ഞാന്‍ കണ്ടറിഞ്ഞ ഓരോ രംഗങ്ങളും ഓരോ കടങ്കഥ പോലെ, ഒരു വലിയ ജീവിതപാഠം പോലെ എന്നില്‍ അവശേഷിക്കുന്നു. ഒരിക്കലും ഉത്തരം കിട്ടാത്ത ഒരു കടങ്കഥ പോലെ എന്റെ മനസ്സിനുള്ളില്‍ ആ ദമ്പതികളും ഒരു സുന്ദരിക്കുട്ടിയും ഇപ്പോഴും മായാതെ തന്നെയുണ്ട്‌.

ഞാന്‍ ആ നാട്ടില്‍ നിന്ന് പോകുന്നതുവരെ സമയം കിട്ടുമ്പോഴൊക്കെ അവരെ പോയി കാണാറുണ്ടായിരുന്നു. ട്രാന്‍സ്ഫറായതിന് ശേഷവും ഫോണിലൂടെയും ഇന്റ്റര്‍നെറ്റിലൂടെയും ഞങ്ങള്‍ സൗഹൃദം നിലനിര്‍ത്തിയിരുന്നു. മോള് വളര്‍ന്നതോടെ അവര്‍ക്ക് വേണ്ടി അവള്‍ സംസാരിച്ചു തുടങ്ങി. ഞാന്‍ വിളിക്കുമ്പോഴൊക്കെ എല്ലാവര്‍ക്കും വേണ്ടി അവള്‍ വാതോരാതെ സംസാരിക്കും!

ജോലിയിൽ നിന്ന് റിട്ടേർഡ് ആയശേഷവും ദൂരങ്ങൾ താണ്ടിയുള്ള യാത്രകളോടായിരുന്നു എനിക്ക് പ്രിയം. അങ്ങനെയുള്ള ഒരു യാത്ര കഴിഞ്ഞ് നാട്ടിലേക്കുള്ള മടക്കയാത്രയിലായിരുന്നു ഞാന്‍. അപ്പോഴാണ്‌ മൊബൈൽ ശബ്ദിച്ചത്. വേണ്ടത്ര പരിഗണന കിട്ടാതെ ബാഗിന്റെ ഏതോ കോണിൽ കിടന്നിരുന്ന മൊബൈൽ തപ്പിയെടുത്തു. ആരുടെയോ ഒരു സന്ദേശം എന്നെത്തേടി വന്നിരിക്കുന്നു.

'Hai uncle, ippol evideya ullathu? Veettil Unclineyum wait cheythu ente vaka oru surprise undu!'

ധ്വനിമോളുടെ മെസേജ് ആയിരുന്നു. തിരിച്ച് വീട്ടില്‍ എത്തുന്നതുവരെ ആ സര്‍പ്രൈസ് എന്തായിരിക്കും എന്ന ആകാംക്ഷയിലായിരുന്നു ഞാന്‍.

വീട്ടിലെത്തി, ലെറ്റര്‍ ബോക്സില്‍ എന്നെയും പ്രതീക്ഷിച്ച് കിടപ്പുണ്ടായിരുന്ന ഒരു പൊതി അധികം വൈകാതെ ഞാന്‍ കണ്ടെത്തി. തുറന്നു നോക്കിയപ്പോള്‍ ഒരു പുസ്തകം, ഒരു ഇംഗ്ലീഷ് നോവല്‍ 'Shadows of Silence by Dwani S Nair'

അത്യാവശ്യം വായിക്കാറുണ്ട് എന്നല്ലാതെ അവള്‍ എഴുതാറുണ്ടെന്ന് എനിയ്ക്കറിയില്ലായിരുന്നു. അതുകൊണ്ട് ആ പുസ്തകം എനിക്ക് ശരിക്കുമൊരു സര്‍പ്രൈസ് തന്നെയായിരുന്നു. ഇങ്ങനെയൊരു സര്‍പ്രൈസ് തരാനാവും അവള്‍ ഒരു സൂചന പോലും ഇതുവരെ തരാത്തതും.

നിറഞ്ഞ മനസ്സോടെ ആ പുസ്തകം വായിച്ചു കഴിഞ്ഞപ്പോൾ, പലപ്പോഴും അവളോടു ചോദിക്കണം എന്ന് വിചാരിച്ച് മാറ്റിവച്ച ഒരു കാര്യമാണ് ആദ്യം മനസ്സില് വന്നത്. അവളെ വിളിച്ച് അഭിനന്ദിച്ചശേഷം ഞാൻ ചോദിച്ചു,

'ഈ ബുക്കിനെ കുറിച്ചല്ലാത്ത ഒരു കാര്യം ചോദിക്കട്ടെ?'

'എന്താ അങ്കിൾ, ചോദിക്ക്?'

'അച്ഛനും അമ്മയ്ക്കും സംസാരിക്കാൻ കഴിയാത്തതിൽ മോൾക്ക്‌ എപ്പോഴെങ്കിലും സങ്കടം തോന്നീട്ടുണ്ടോ?'

"എന്ന് ചോദിച്ചാൽ... തോന്നീട്ടുണ്ട് അങ്കിൾ. കുഞ്ഞു ക്ലാസ്സുകളിൽ പഠിക്കുമ്പോൾ കുട്ടികൾ കളിയാക്കുമ്പോഴും അവരെന്നോടു കാണിക്കുന്ന സെന്റിമെന്റ്സ് കാണുമ്പോഴും തോന്നിയിട്ടുണ്ട്. എന്നാൽ തിരിച്ചറിവുണ്ടായ പ്രായമായപ്പോൾ സത്യസന്ധമായി എനിക്ക് യാതൊരു സങ്കടമോ നിരാശയോ തോന്നീട്ടില്ല. പക്ഷെ അങ്കിൾ, സത്യം പറഞ്ഞാൽ പലപ്പോഴും കൊതിച്ചുപോയിട്ടുണ്ട് ഒരു തവണ എങ്കിലും അവരുടെ വായിൽ നിന്ന് 'മോളെ' എന്നൊന്ന് വിളിച്ച് കേൾക്കാൻ...

കുട്ടിക്കാലത്ത് എവിടെയോ വായിച്ചത് ഓര്ക്കുന്നു, 'മറ്റുള്ളവരെ കളിയാക്കലും കുറ്റപ്പെടുത്തലും ശകാരിക്കലും എന്ന് നിർത്തുന്നുവോ അന്നവർ സംസാരിക്കാൻ തന്നെ മറന്നുപോകും. സ്വയമറിയാതെ തന്നെ അവർ ഊമകളായി മാറും'. അങ്ങനെ നോക്കിയാൽ അച്ഛനെയും അമ്മയെയും കുറിച്ച് എനിക്ക് അഭിമാനം തോന്നുന്നു. മാത്രമല്ല മറ്റുള്ളവരെ അപേക്ഷിച്ച് അവർ അവരുടേതായ ഭാഷയിൽ എന്നോടു ഒരുപാടു സംസാരിക്കുന്നുണ്ട്. ആ ഭാഷയിൽ അവരുടെ സ്നേഹവും കരുതലും എല്ലാം തന്നെ ഞാൻ അനുഭവിച്ചറിയുന്നുമുണ്ട്.'

അവളോടു സംസാരിച്ചു കഴിഞ്ഞപ്പോൾ, നിരീശ്വരവാദത്തിന്റെ പാതയിലേക്ക് ചുവടുവച്ചു തുടങ്ങിയ ഞാൻ ഒരു കാര്യം തിരിച്ചറിയുകയായിരുന്നു. യുക്തികൊണ്ട് സമർഥിക്കാവുന്ന ഒന്നല്ല ഈശ്വരൻ എന്ന സങ്കല്പം. കാരണം, ജീവിതയാത്രയിൽ എവിടെയൊക്കെയോ ഈശ്വരസാന്നിദ്ധ്യം ചേർന്നുവരുന്ന നിമിഷങ്ങളുണ്ട്....

15 January 2014

വഴിത്തിരിവ്


തിരക്കുകളിൽ നിന്ന് തിരക്കുകളിലേയ്ക്ക് സുഖഭോഗങ്ങൾ എത്തിപ്പിടിക്കാനുള്ള ഒരു ഓട്ടമായിരുന്നു എനിക്ക് ജീവിതം. എന്റെ സന്തോഷങ്ങൾക്കും സങ്കൽപ്പങ്ങൾക്കും അനുസരിച്ച് മാത്രം എന്നും ഞാൻ ജീവിച്ചു.

സമൂഹത്തിൽ അറിയപ്പെടുന്നവരും സ്വാധീനമുള്ളവരുമായ ഒത്തിരി സുഹൃത്തുക്കളും, നിശാക്ലബ്ബുകളിലെ പാർട്ടികളും, ബിസ്സിനസ്സ് ടൂറുകളും അങ്ങനെ ഒരു സമ്പന്നന്റെ എല്ലാവിധ ധാരാളിത്തത്തോടും കൂടി കഴിഞ്ഞിരുന്ന എനിക്ക് ശബ്ദകോലാഹലങ്ങളുടേയും ചലനാത്മകതയുടേയും നടുവിൽ ഏകാന്തമായ ഒരു നിമിഷം പോലും അസഹനീയമായിരുന്നു.

ഒരിക്കൽ സുഹൃത്തുക്കളോടൊപ്പം എന്തോ സംസാരിക്കുന്ന കൂട്ടത്തിൽ ഒരു തർക്കമുണ്ടായി. ആ തർക്കം ഏറ്റുപിടിച്ച എന്നോട് അവരിലൊരാൾ ചോദിച്ചു, "ഇന്റ്റർനെറ്റോ മൊബൈലോ മറ്റ് ആധുനിക സൗകര്യങ്ങളോ ഉപയോഗിക്കാതെ ഒരു ദിവസമെങ്കിലും ജീവിക്കാൻ നിനക്ക് കഴിയുമോ?" എന്ന്. അപ്പോൾ ആ ചോദ്യത്തിന് എന്തോ മറുപടി പറഞ്ഞ് വിഷയം അവസാനിപ്പിച്ചെങ്കിലും പിന്നീട് പലപ്പോഴും ആ ചോദ്യം എന്റെ മനസ്സിലേക്ക് കടന്നുവന്നു.

എന്തും ഒരു വെല്ലുവിളിയായി എടുത്തിരുന്ന ഞാൻ ഒരുപാടു നാളുകൾ അതിനെ പറ്റി കാര്യമായി തന്നെ ചിന്തിച്ചു. അങ്ങനെ, ഒരു വാശിയെന്നോണം എല്ലാ സുഖഭോഗങ്ങളും ഒഴിവാക്കി ശാന്തത നിറഞ്ഞ ഒരു കുഗ്രാമത്തിൽ രണ്ടു ദിവസം താമസിക്കാൻ തന്നെ തീരുമാനിച്ചു. ഒരുതരത്തിൽ പറഞ്ഞാൽ എന്റെ ജീവിതത്തിൽ ഞാൻ നേരിടാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി!

സുഹൃത്തുക്കളോ മറ്റാരുമറിയാതെ ആദ്യം ചെയ്തത്, കുറച്ചു ദൂരെയായി കുന്നിൻ ചെരുവിൽ അരുവിയുടെ തീരത്ത് ഒരു വീട് സംഘടിപ്പിക്കുകയായിരുന്നു. താൻ പരിചയിച്ചിട്ടില്ലാത്ത പുതിയ ജീവിതരീതികളുമായി എത്രത്തോളം പൊരുത്തപ്പെടാൻ കഴിഞ്ഞേക്കും എന്നൊന്നും അപ്പോൾ ചിന്തിച്ചില്ല.

രണ്ടു ദിവസത്തെ ബിസിനസ് ടൂർ എന്ന് പറഞ്ഞ്, അത്യാവശ്യം വസ്ത്രങ്ങളും മറ്റുമായി നേരെ ബസ്സ് സ്റ്റാന്റിലേക്കു തിരിച്ചു. അങ്ങനെ ഒരുപാടു വർഷങ്ങൾക്കു ശേഷം ഞാൻ ബസ്സിൽ സഞ്ചരിച്ചു. എ.സി യുടെ തണുപ്പിൽ കാറിൽ സഞ്ചരിക്കുമ്പോൾ കണ്ടിരുന്ന പല കാഴ്ചകളും ഇപ്പോൾ കൂടുതൽ റിയലിസ്റ്റിക് ആയി തോന്നി.

ഗ്രാമത്തിൽ ബസ്സിറങ്ങിയ ശേഷം കുറച്ചു ദൂരം നടന്നാണ് ആ വീട്ടില് എത്തിയത്. നേരം സന്ധ്യകഴിഞ്ഞിരുന്നു. ഒറ്റ നോട്ടത്തിൽ അതൊരു തൊഴുത്താണെന്നാണ് ആദ്യം കരുതിയത്‌. പക്ഷെ ചുറ്റുപാടുകളുമായി താരതമ്യം ചെയ്തപ്പോൾ അതൊരു ഭേദപ്പെട്ട വീടാണെന്നു മനസ്സിലായി.

വൈദ്യുതിയോ അറ്റാച്ച്ഡ്‌ ബാത്ത്റൂമോ ഇല്ലാത്ത ആ വീടുമായി പൊരുത്തപ്പെടാൻ വലിയ ബുദ്ധിമുട്ടായിരുന്നു. മെഴുകുതിരി വെളിച്ചത്തിൽ മുറിയിലെത്തിയ ശേഷം, എത്രയും വേഗം കിടന്നുറങ്ങുക എന്നല്ലാതെ മറ്റൊന്നും അവിടെ എനിക്ക് ചെയ്യാനില്ലായിരുന്നു.

ഡീലക്സ് എ.സി റൂമുകളിൽ മാത്രം ഉറങ്ങിയിരുന്ന എനിക്ക് ഒരു ഫാൻ പോലുമില്ലാത്ത ആ മുറിയിൽ വല്ലാത്ത ഒരുതരം വീർപ്പുമുട്ടൽ ആയിരുന്നു. പലകകൾ കൊണ്ടുമാത്രം നിർമ്മിച്ച ജനാലകൾ തുറന്നപ്പോൾ അത്യാവശ്യം കാറ്റ് ലഭിച്ചു, പക്ഷെ ആ കാറ്റിനൊപ്പം ഒരുപാട് കൊതുകും ഉണ്ടായിരുന്നു! കൊതുകിനോടും ചൂടിനോടും മല്ലടിച്ച് രാത്രി ഏറെ വൈകി എപ്പോഴോ ഞാൻ ഉറങ്ങിപ്പോയി.

രാവിലെ മുഖത്ത് സൂര്യപ്രകാശം തട്ടിയപ്പോഴാണ് ഉണർന്നത്. ഉറക്കത്തിനും ഉണർവിനും ഇടയിലുള്ള ഒരു അവസ്ഥയിലായിരുന്നു ഞാനപ്പോൾ. മുഖംതിരിച്ചു പിന്നെയും കുറച്ചു നേരം കൂടി ആ കിടപ്പ് കിടന്നു. അപ്പോൾ പക്ഷികൾ പാടുന്നതും മരച്ചില്ലകൾക്കിടയിലൂടെ ചിലച്ചുകൊണ്ട് ഓടിക്കളിക്കുന്ന അണ്ണാന്റെ ശബ്ദവുമൊക്കെ കൗതുകത്തോടെ ഞാൻ കേട്ടു.

ഉണർന്നെഴുന്നെൽക്കുമ്പോൾ പതിവുള്ള ബഡ്കോഫിയും പത്രവും അരികിൽ ഉണ്ടായിരുന്നില്ല. ഒരു ചായ കുടിക്കണമെങ്കിൽ കുറച്ചു ദൂരം രാവിലെ നടക്കേണ്ടി വരും. അതുകൊണ്ടു വർഷങ്ങൾക്കു മുമ്പത്തെ എക്സ്പീരിയന്സിന്റെ വിശ്വാസത്തിൽ ഒരു കാപ്പിയുണ്ടാക്കാനായി അടുക്കളയിലേക്ക് പോയി. എന്നാൽ പൊട്ടിപ്പൊളിഞ്ഞ ഒരു വിറകടുപ്പായിരുന്നു അവിടെ ഉണ്ടായിരുന്നത്.

ഒരുപാടു നേരത്തെ ശ്രമങ്ങൾ വേണ്ടിവന്നു അടുപ്പൊന്ന് കത്തിക്കാൻ തന്നെ. ഒടുവിൽ എന്തോ ഒരു വലിയ കാര്യം ചെയ്ത മട്ടിൽ പുകച്ചുവയുള്ള ഒരുകപ്പ് കാപ്പി ഞാൻ ഉണ്ടാക്കി. സ്വന്തം സൃഷ്ടിയോടുള്ള താല്പ്പര്യവും ഗതികേടും കാരണം ആ കാപ്പി ഞാൻ കുടിച്ചു!

കുളിയായിരുന്നു അടുത്ത പ്രശ്നം. കാരണം, പൈപ്പ് തുറന്നാൽ ചൂടോ തണുത്തതോ ആയ വെള്ളം ഇവിടെ കിട്ടില്ല, കിണറ്റിൽ നിന്ന് കോരുക തന്നെ വേണം. തണുപ്പുള്ള ആ പ്രഭാതത്തിൽ ചൂടുവെള്ളം കിട്ടാത്തതിൽ പരിഭവം തോന്നിയെങ്കിലും കിണറ്റിലെ വെള്ളം ദേഹത്ത് വീണപ്പോൾ വിചാരിച്ച തണുപ്പ് അനുഭവപ്പെട്ടില്ല.

വീട്ടിലിരുന്നു മുഷിഞ്ഞപ്പോൾ കാടിന് നടുവിലൂടെ പോകുന്ന ഒറ്റയടിപ്പാതയിലൂടെ കുറെ ദൂരം നടന്നു. ഉള്ളിലേക്ക് കടക്കുന്തോറും പുറത്തുള്ള ബഹളം അലിഞ്ഞില്ലാതാകുന്നു. ഒടുവിൽ വിദൂരതയിൽ നിന്നും മുഴങ്ങിക്കേൾക്കുന്ന തിരിച്ചറിയാൻ കഴിയാത്ത നേരിയ ശബ്ദങ്ങൾ മാത്രമായി.

പച്ചിലച്ചാർത്തിനിടയിലും ആകാശം തെളിഞ്ഞ നീലനിറത്തിൽ കാണപ്പെട്ടു. വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട കുപ്പികൾ സൂര്യപ്രകാശത്തിൽ തിളങ്ങുന്നുണ്ടായിരുന്നു. വിദൂരതയിൽ നിന്ന് ഒരു കുയിൽനാദവും ഏതൊക്കെയോ പക്ഷികളുടെ ചിറകൊച്ചയും കേൾക്കാമായിരുന്നു.

നടന്നു നടന്ന് കുന്നിൻ ചെരുവിലുള്ള ഒരു പാറപ്പുറത്ത് പോയിരുന്നു. സ്വയം തീർത്ത ഒരു സ്വപ്നലോകത്തിലൂടെ ഒരു കുട്ടിയായി മാറി ഒരുപാടു സമയം ആ പ്രകൃതിയിൽ ലയിച്ച് ഞാനങ്ങനെ ഇരുന്നു. ഇതുവരെ കഴിഞ്ഞുപോയ തന്റെ ജീവിതത്തെ കുറിച്ച് ചിന്തിക്കുകയായിരുന്നു ഞാനപ്പോൾ.

തനിക്കു ചുറ്റുമുണ്ടായിരുന്ന പരിചിതമായ ലോകം എനിക്കിപ്പോൾ തികച്ചും അന്യമായി തോന്നി. ഒരു വാശിപ്പുറത്ത് എല്ലാവരിൽ നിന്നുമുള്ള ഹ്രസ്വമായ വേർപാട്, പക്ഷെ ആ വേർപാട് നിമിത്തം ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത അത്ഭുതകരമായ ഒരു സ്വാതന്ത്ര്യം ലഭിച്ചതു പോലെ...

രാത്രി ഉറക്കം വരാതായപ്പോൾ എഴുന്നേറ്റു പൂമുഖത്ത് പോയിരുന്നു. ചുറ്റുപാടും എല്ലാവരും ഉറക്കമായി കഴിഞ്ഞിരുന്നു. എങ്ങും ശാന്തത മാത്രം. ആകാശത്ത് നിലാവും നക്ഷത്രങ്ങളും ഉണ്ടായിരുന്നു. പ്രകൃതിയുടെ സംഗീതം എന്നപോലെ, ഒഴുകുന്ന അരുവിയുടെ ശബ്ദം മാത്രമേ അപ്പോൾ എനിക്ക് ചുറ്റും ഉണ്ടായിരുന്നുള്ളൂ.

നിലാവിന്റെ കുളിർമയിൽ, രാത്രിയുടെ ആ നിശബ്ദ സൗന്ദര്യത്തിൽ ലയിച്ച് സ്വയം മതിമറന്നു ഒരുപാടു നേരം ഞാനാ പൂമുഖത്തിരുന്നു. രാത്രിക്ക് ഇത്രയും മനോഹാരിത ഉണ്ടായിരുന്നെന്ന കാര്യം ഞാൻ അപ്പോഴാണ്‌ തിരിച്ചറിഞ്ഞത്. രാത്രി ഏറെ വൈകിയാണ് ഞാൻ മുറിയിൽ പോയി കിടന്നത്.

ഈ വീടും നാടുമുപേക്ഷിച്ച്‌ പുതിയ ജീവിതത്തിലേയ്ക്ക് ഞാൻ മടങ്ങണമെന്ന് ഓർമ്മിപ്പിച്ചുകൊണ്ടാണ് അടുത്ത ദിവസം നേരം പുലർന്നത്. ഇന്ന് നടക്കാനിറങ്ങിയപ്പോൾ കുറച്ചുദൂരം കൂടുതൽ നടന്നു. കുന്നിൻചെരുവിലെ പാറപ്പുറത്ത് കയറി വിദൂരതയിലേയ്ക്കു നോക്കി ഒന്നും ചിന്തിക്കാതെ കുറെ സമയം ചുമ്മാ നോക്കിയിരുന്നു. ഏകാന്തതാബോധം അപ്പോൾ അവാച്യമായ ഒരു സുഖം തരുന്നപോലെ...

തിരിച്ചു വരുന്ന വഴി അപ്രതീക്ഷിതമായി മഴ പെയ്തു. കുട്ടിക്കാലത്തിന് ശേഷം ഇന്ന് വീണ്ടും ഒരിക്കൽ കൂടി മഴ നനഞ്ഞു. ചെറിയ ചാറ്റൽമഴ നനഞ്ഞാൽ തന്നെ തുമ്മലും കോൾഡും ഉണ്ടാകാറുള്ള ഞാൻ അതൊന്നും വകവയ്ക്കാതെ കോരിച്ചൊരിയുന്ന മഴയിൽ ഒരു കൊച്ചുകുട്ടിയുടെ സന്തോഷത്തോടെ മഴവെള്ളം ചവിട്ടിതെറുപ്പിച്ച് ആ വനവീഥിയിലൂടെ വീട്ടിലേയ്ക്ക് നടന്നു.

നനഞ്ഞൊട്ടിയ ദേഹത്തോടെ വീട്ടിലെത്തി കിണറ്റിൽ നിന്ന് വെള്ളം കോരി നന്നായൊന്നു കുളിച്ചു. അതിനുശേഷം, രണ്ടു ദിവസത്തെ തന്റെ ഏകാന്തവാസം അവസാനിപ്പിച്ച് വീണ്ടും പഴയ ജീവിതത്തിലേക്ക്...

യാത്ര കഴിഞ്ഞു തിരിച്ചെത്തുമ്പോൾ അവേശത്തോടെ സുഹൃത്തിന്റെ ചോദ്യത്തിനുള്ള ഉത്തരം നൽകണമെന്ന ഉദ്ദേശത്തോടെയും വാശിയോടെയുമാണ് ഇറങ്ങി പുറപ്പെട്ടതെങ്കിലും മടങ്ങിയെത്തിയപ്പോൾ ആ യാത്രയെ കുറിച്ചുപോലും ആരോടും ഒന്നും പറയാൻ തോന്നിയില്ല.
രണ്ടു ദിവസത്തെ തന്റെ ജീവിതത്തെ കുറിച്ച് പറഞ്ഞാൽ ഒരുപക്ഷേ അവർക്കാർക്കും ഒന്നും മനസ്സിലായെന്ന് വരില്ല. ഒരു സ്വകാര്യസുഖമായി ആ രണ്ട് ദിവസങ്ങൾ എന്റെ മനസ്സില് തന്നെ അവശേഷിക്കട്ടെ.

അപ്പോഴും കുന്നിൻചെരുവിലെ ഏകാന്തത നിറഞ്ഞുനിൽക്കുന്ന ആ പൂമുഖം എനിക്ക് സ്വാഗതമോതി സ്വീകരിക്കാൻ കാത്തുനിൽപ്പുണ്ടായിരുന്നു.

വരൂ... അകത്തേയ്ക്ക് വരൂ.

09 January 2014

ജീവനാഡികള്‍

ലേബര്‍റൂമിന് പുറത്ത്, അഭിമാനത്തോടും അക്ഷമയോടും കൂടി തന്റെ അനന്തരാവകാശിയെ കാത്തിരിക്കുമ്പോഴും മനസ്സ് നിറയെ പ്രാര്‍ത്ഥനകള്‍ മാത്രായിരുന്നു. പൂര്‍ണ്ണ ആരോഗ്യവാനായ കുഞ്ഞിനു വേണ്ടി, തന്റെ പ്രിയതമയ്ക്ക് വേണ്ടി ഒക്കെയുള്ള പ്രാര്‍ഥനകള്‍...

എന്റെ പ്രതീക്ഷയ്ക്കനുസരിച്ചു ഒരു ആണ്കുഞ്ഞു തന്നെയാവുമെന്ന് മനസ്സില്‍ ഞാന്‍ ഉറപ്പിച്ചു. അവനെ എന്റെ കൈയ്യില്‍ ഏറ്റുവാങ്ങുന്ന നിമിഷത്തെക്കുറിച്ച് മാത്രമായിരുന്നു പിന്നെ എന്റെ ചിന്ത മുഴുവന്‍. ഇത്രയും ആകാംക്ഷ നിറഞ്ഞ ഒരു ത്രില്‍ ഞാന്‍ ഇതുവരെ അനുഭവിച്ചിട്ടില്ല..

സിനിമയിലൊക്കെ ഇത്തരം സന്ദര്‍ഭങ്ങളില്‍ നായകന്‍റെ ചുണ്ടില്‍ പുകയുന്ന ഒരു സിഗരറ്റ് ഉണ്ടാവും. ഇങ്ങനെ ഒരു ശീലമില്ലാതത്തില്‍ ജീവിതത്തില്‍ ആദ്യമായി നിരാശ തോന്നിയ നിമിഷം. ലേബര്‍റൂമിന് പുറത്തുള്ള ബഞ്ചില്‍ ഇരിക്കുമ്പോള്‍ വികാരനിര്‍ഭരമായ നിമിഷങ്ങള്‍ക്ക് വിട നല്‍കിക്കൊണ്ട് ഒരു നേഴ്സ് പുറത്തേക്കു വന്നു. അവരുടെ കൈയില്‍, തുണിയില്‍ പൊതിഞ്ഞ എന്റെ സ്വന്തം ചോരയും! കുഞ്ഞിനെ എന്റെ കൈയിലേക്ക്‌ തന്നുകൊണ്ട് അവര്‍ പറഞ്ഞു, 'മോനാണ്'.

കുഞ്ഞിനെ തിരിയെ എല്പ്പിച്ചപ്പോഴാണ് ഞാനവരുടെ മുഖം ശ്രദ്ധിച്ചത്, ഓര്‍മ്മകളില്‍ നിന്ന് ഞാനവളെ തിരിച്ചറിഞ്ഞപ്പോഴേക്കും അവള്‍ റൂമിനകത്തെക്ക് പോയിമറഞ്ഞിരുന്നു. ലേഖ! അവള്‍ എങ്ങനെ ഇവിടെ? എനിക്കാദ്യം വിശ്വസിക്കാനേ കഴിഞ്ഞില്ല. ഒരുനിമിഷം എന്റെ മനസ്സ് ആ ഹോസ്പിറ്റലില്‍ നിന്ന് കോളേജ് ലൈഫിലേക്ക് പോയി...

കോളേജിലെ എന്റെ അവസാന വര്‍ഷക്കാലതായിരുന്നു, പുതുതായി കോളെജിലെത്തിയ അവളെ ഞാന്‍ ആദ്യമായി കാണുന്നത്. എന്നെ സംബന്ധിച്ചിടത്തോളം 'ലവ് ഈസ് അറ്റ് ഫസ്റ്റ് സൈറ്റ്' എന്ന പ്രയോഗം അക്ഷരാര്‍ത്ഥത്തില്‍ ശരിവയ്ക്കുന്നതായിരുന്നു ആ കണ്ടുമുട്ടല്‍. കാഴ്ചക്ക് സുന്ദരിയായ പെണ്‍കുട്ടി ആയിരുന്നു ലേഖ. അവള്‍ക്കു ചന്ദനത്തിന്റെ നിറവും ചൈതന്യം തുളുമ്പുന്ന കണ്ണുകളും ധാരാളം മുടിയും ഉണ്ടായിരുന്നു.

എടുത്തുപറയുമ്പോള്‍ നിസ്സാരമെന്നു തോന്നുന്ന അവളുടെ പെരുമാറ്റത്തിന്റെ സവിശേഷതകളായിരുന്നു പിന്നീടവളെ എന്നിലേക്ക്‌ കൂടുതല്‍ ആകര്‍ഷിച്ചത്. പക്ഷെ ആ സ്നേഹം പ്രാവര്‍ത്തികമാക്കാന്‍ ഒരുപാടു നാളുകള്‍ എനിക്ക് അവളുടെ പുറകെ നടക്കേണ്ടി വന്നു. എന്നിരുന്നാലും ഒടുവില്‍ അവളുടെ സ്നേഹം എനിക്ക് അനുകൂലമാവുകയായിരുന്നു.

അവസാനവര്‍ഷ തിരക്കിട്ട പഠനത്തിനിടയിലും കഴിയുന്നത്ര സമയം അവളോടൊപ്പം ചിലവിടാന്‍ ഞാന്‍ ശ്രമിച്ചിരുന്നു. ഒരു മരംചുറ്റി പ്രേമത്തിനപ്പുറം ആത്മബന്ധമുള്ള ഒരു റിലേഷനായിരുന്നു നമ്മുടേതെന്നു തിരിച്ചറിഞ്ഞത് ഒരിക്കല്‍ ബീച്ചില്‍ വച്ച് എന്റെ പഴയകാല ജീവിതത്തെക്കുറിച്ചും ഭാവിയെ കുറിച്ചുള്ള സ്വപ്നങ്ങളെപറ്റിയും സംസാരിച്ച കൂട്ടത്തിലാണ്. എന്റെ നഷ്ടബോധങ്ങളെ പറ്റി പറഞ്ഞപ്പോള്‍ എന്റെ കൈകള്‍ ചേര്‍ത്തുപിടിച്ചു അവള്‍ എന്റെ കണ്ണുകളിലേക്കു നോക്കി. ഒരു ആശ്വാസത്തിന്റെ നാളമായി അവളുടെ ചുണ്ടുകള്‍ ചലിച്ചില്ലെങ്കിലും ആ കണ്ണുകള്‍ എന്റെ നഷ്ടങ്ങള്‍ ഒപ്പിയെടുക്കുന്ന പോലെ എനിക്ക് തോന്നി. അന്ന് എന്റെ ഏറ്റവും വലിയ സ്വപ്നത്തെപ്പറ്റിയും ഞാനവളോട് പറഞ്ഞു. കടലിലേക്ക് നമ്മെ ആകര്‍ഷിക്കുന്ന തിരമാലകള്‍ പോലെ അവളുടെ കണ്ണുകള്‍ എന്നെ അവളിലേക്ക്‌ ആവാഹിക്കുകയായിരുന്നു.

ആരെതിര്‍ത്താലും ഒന്നിച്ചു ജീവിക്കും എന്ന തീരുമാനിക്കും വിധം ഞങ്ങളുടെ പ്രേമം വളര്‍ന്നു. എന്റെ എക്സാം കഴിഞ്ഞതില്‍ പിന്നെ എനിക്കവളെ കാണാന്‍ കഴിഞ്ഞില്ല, വെക്കെഷനായതിനാല്‍ അവള്‍ ഏതോ ബന്ധുവീട്ടിലും ആയിരുന്നു. അതിലപ്പുറം കൂടുതലൊന്നും അറിയാനും സാധിച്ചില്ല. പക്ഷെ കോളേജ് തുറന്നിട്ടും അവള്‍ കോളേജില്‍ വന്നിട്ടില്ലെന്ന് ഞാനറിഞ്ഞു. പിന്നീട് അവളുടെ ഒരു കൂട്ടുകാരി വഴിയാണ് ബാക്കി വിവരങ്ങള്‍ ഞാനറിയുന്നത്.

വെക്കേഷന്‍ സമയത്ത് അവള്‍ക്കെന്തോ അസുഖം വന്നെന്നും യൂട്രസ് റിമൂവ് ചെയ്ത അവള്‍ക്കിനി ഒരിക്കലും അമ്മയാവാന്‍ കഴിയില്ലെന്നും പറഞ്ഞു. ഒരു ആണ്‍കുഞ്ഞെന്ന മോഹത്തെ പറ്റിയൊക്കെ വാതോരാതെ സംസാരിച്ചിരുന്ന എനിക്ക് മുന്നില്‍ ഇതൊന്നും തുറന്നു പറയാന്‍ കഴിയാത്തതിനാല്‍ എന്നില്‍ നിന്നും അവള്‍ ഒളിച്ചോടുകയായിരുന്നു. പഠിത്തം മതിയാക്കി വേറേതോ സ്ഥലത്തേക്ക് അവള്‍ പോയി എന്നതിനപ്പുറം അവളെ പറ്റി കൂടുതലൊന്നും അറിയാനും എനിക്ക് കഴിഞ്ഞില്ല.

ഈ ഒരു കാരണം കൊണ്ടു എന്നെ മനസ്സിലാക്കാന്‍ നില്‍ക്കാതെ എന്നില്‍ നിന്നും ഒളിച്ചോടിയ അവളോടു ദേഷ്യമായിരുന്നില്ല ഒരുതരം മരവിപ്പായിരുന്നു അപ്പോള്‍ മനസ്സില്‍. ഇനി ജീവിതത്തില്‍ ഒരു പെണ്ണിന് സ്ഥാനമില്ല എന്ന തീരുമാനത്തോടെ അങ്ങനെ ഞാന്‍ ബാംഗ്ലൂരിലേക്ക് ചേക്കേറുകയായിരുന്നു. കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ എന്റെ വാശികള്‍ കാറ്റില്‍ പറത്തിക്കൊണ്ടു എന്റെപോലും അനുവാദത്തിനു കാത്തുനില്‍ക്കാതെ വീണ്ടും ഒരു പെണ്‍കുട്ടി എന്റെ ജീവിതത്തിലേക്ക് കടന്നു വന്നു. ഇന്ന് അവളെനിക്കെന്റെ മോനെയും സമ്മാനിച്ചു.

പക്ഷെ ലേഖയെ ഇന്ന് ഇവിടെ വച്ച് കണ്ടപ്പോള്‍ ഒരു ഞെട്ടലാണ് തോന്നിയത്. എല്ലാ അര്‍ത്ഥത്തിലും എന്നെ സന്തോഷിപ്പിക്കാന്‍ കഴിയില്ലെന്ന ഒരു മണ്ടന്‍ സിദ്ധാന്തവുമായി എന്നില്‍ നിന്നും ഒളിച്ചോടിയ അവള്‍ സേവനത്തിന്റെ വഴി സ്വീകരിച്ചു ഒരു നേഴ്സ് ആയതില്‍ അത്ഭുതം തോന്നാതിരുന്നില്ല. എനിക്കൊരു കുഞ്ഞിനെ തരാന്‍ കഴിയാത്തതിന്റെ പേരില്‍ എന്നെ വിട്ടുപോയ അവളുടെ കൈയില്‍ നിന്നുതന്നെ എനിക്ക് എന്റെ മോനെ സമ്മാനിക്കാന്‍ വേണ്ടിയാവണം ബി. എസ്. സി. ബോട്ടണി പഠിച്ചിരുന്ന അവളെ ദൈവം നഴ്സിന്റെ കുപ്പായമണിയിപ്പിച്ചത്.

ദൈവം ചിലപ്പോള്‍ അങ്ങനെയാണ്, ചില നഷ്ടങ്ങള്‍ മറ്റൊരു തലത്തിലൂടെ അവന്‍ നമുക്ക് നേടിത്തരും...