19 November 2012

പരിവര്‍ത്തനം (കഥ)

നാട്ടിലേക്കുള്ള ട്രെയിന്‍ പിടിക്കാന്‍ ഓടിക്കിതച്ചാണ് ഞാന്‍ റയില്‍വേ സ്റ്റേഷനില്‍ എത്തിയത്. ട്രെയിന്‍ പോയിട്ടുണ്ടാവുമോ എന്ന സംശയത്തോടെ പ്ലാറ്റ്ഫോമിലേയ്ക്ക് നടക്കുമ്പോള്‍ അനൗണ്സ്മെന്റ് കേട്ടു, ട്രെയിന്‍ ഒരു മണിക്കൂര്‍ ലേറ്റ്!


ട്രെയിനിനെയും റയിൽവേയും ശപിച്ചുകൊണ്ട്, ഒരുകുപ്പി വെള്ളവും ഒരു മാസികയും വാങ്ങി പ്ലാറ്റ്ഫോമിലെ കോണ്‍ക്രീറ്റ് ബഞ്ചില്‍ പോയിരുന്നു. മാസിക മറിച്ചുതുടങ്ങിയതും ആരോ പുറകില്‍ നിന്ന് തട്ടി വിളിച്ചു. അല്‍പ്പം   ജിജ്ഞാസയോടെ ഞാന്‍ തിരിഞ്ഞുനോക്കിയപ്പോള്‍ കണ്ടത് ജീവിതത്തിലൊരിക്കലും ഞാന്‍ കാണാനാനാഗ്രഹിക്കാത്ത പ്രിയയുടെ മുഖം!

വര്‍ഷങ്ങള്‍ക്കു ശേഷം തികച്ചും അപ്രതീക്ഷിതമായ ആ കൂടിക്കാഴ്ച ശരിക്കും എന്നെ അമ്പരപ്പിച്ചു. അവള്‍ എന്റെ അടുത്തു വന്നിരുന്നു. അവളോടുള്ള ദേഷ്യത്തിനും വെറുപ്പിനുമൊന്നും ഇന്നും യാതൊരു മാറ്റവും വന്നിട്ടില്ലാത്തതിനാല്‍ അവിടുന്നെഴുന്നേറ്റു മാറിയിരിക്കാന്‍ തുനിഞ്ഞെങ്കിലും അവളുടെ കൈയിലിരുന്നു ചിരിക്കുന്ന കുഞ്ഞിന്റെ മുഖം കണ്ടപ്പോള്‍ എനിക്കതിനു സാധിച്ചില്ല.

എങ്കിലും കുഞ്ഞിനെ എടുക്കാനോ അവളോടു എന്തെങ്കിലും സംസാരിക്കാനോ എനിക്ക് തോന്നിയില്ല. നീണ്ട നിശബ്ദതക്കു ശേഷം അവള്‍ എന്നോടു ചോദിച്ചു,

'ആന്‍സി ഇപ്പോള്‍ ഇവിടെയാണോ താമസം?' പക്ഷേ മറുപടിയായി ഞാനൊന്ന് മൂളുക പോലും ചെയ്തില്ല.

'ഇപ്പോഴും ആന്‍സിക്ക് എന്നോടു വെറുപ്പായിരിക്കും അല്ലെ?'

'എനിയ്ക്കാരോടും വെറുപ്പുമില്ല, എനിക്കൊന്നും കേള്‍ക്കുകയും വേണ്ട.'

'ഭര്‍ത്താവിനേയും വേണ്ടപ്പെട്ടവരെയും ഉപേക്ഷിച്ചു മറ്റൊരാളോടൊപ്പം പോയ ഒരുവള്‍ സ്വാഭാവികമായും എല്ലാവരാലും വെറുക്കപ്പെട്ടവളായിരിക്കും. കല്യാണം കഴിയുന്നതുവരെ എന്റെ എല്ലാ കാര്യങ്ങളും അറിയാവുന്ന എന്‍റെ പ്രിയപ്പെട്ട കൂട്ടുകാരിയായിരുന്നല്ലോ നീ. അതുകൊണ്ടു എനിക്ക് പറയാനുള്ളത് നീ എങ്കിലും കേട്ടേ പറ്റൂ...

കല്യാണം കഴിഞ്ഞു ആദ്യത്തെ കുറെ മാസങ്ങള്‍ എല്ലാവരേയും പോലെ സന്തോഷം നിറഞ്ഞതായിരുന്നു എന്റെ ജീവിതം. പക്ഷെ പതിയെ അയാള്‍ മാറുകയായിരുന്നു. എന്നോടു അധികം സംസാരിക്കാറില്ല, ആകെ മിണ്ടുന്ന കുറച്ചു വാക്കുകള്‍ എന്നോടു ദേഷ്യപ്പെടാന്‍ മാത്രായിരിക്കും. അയാളുടെ സ്നേഹം കുറ്റപ്പെടുത്തലായും ശകാരങ്ങളായും മാറുമ്പോള്‍ അതെന്റെ ഹൃദയത്തില്‍ തീയായി പതിച്ചിരുന്നു. തുടര്‍ന്നുപഠിക്കാന്‍ സമ്മതിക്കാതെ എന്നെ ആ വലിയ വീട്ടില്‍ തളച്ചിടുകയായിരുന്നു. ക്രമേണ എന്നോടുള്ള അകല്‍ച്ച നമ്മുടെ ഉറക്കം രണ്ടു ബെഡ്റൂമില്‍ ആയി. യാതൊരുവിധ ലഹരിയുടെയും പിന്‍ബലത്തില്‍ ആയിരുന്നില്ല ഇതൊന്നും. അതോ ഇനി എന്നോടു വല്ല സംശയരോഗവും ഉണ്ടായിരുന്നോ എന്നും എനിയ്ക്കറിയില്ല.

ഞാന്‍ ഇതൊക്കെ വീട്ടില്‍ പറഞ്ഞപ്പോള്‍ ആരും തന്നെ അതത്ര സീരിയസായി എടുക്കാന്‍ കൂട്ടാക്കിയില്ല. ഉയര്‍ന്ന ജോലിയും സമൂഹത്തില്‍ അറിയപ്പെടുന്നവനുമായ അയാള്‍ അവരുടെ ഒക്കെ മുന്നില്‍ എന്നും ഒരു നല്ല മരുമകന്‍ ആയിരുന്നു. ജീവിതമാകുമ്പോള് ‍പലതും സഹിച്ചും പൊരുതപ്പെട്ടും കഴിയേണ്ടത് ഒരു പെണ്ണിന്റെ കടമയാണെന്നൊക്കെയുള്ള അമ്മയുടെയും മറ്റും ഉപദേശം മനസ്സാവരിച്ച് ഞാനെല്ലാം സഹിച്ചു.

പിന്നീട് ഞങ്ങള്‍ക്കൊരു മോളുണ്ടായി. അതോടെ നമ്മുടെ ജീവിതത്തിനു കുറച്ചെങ്കിലും മാറ്റമുണ്ടാകുമെന്നു കരുതി. പക്ഷെ എന്റെ മോളെ സ്നേഹിക്കുകയോ ഒന്ന് എടുക്കുക പോലും ചെയ്യില്ലായിരുന്നു. അതെന്നെ ആകെ തളര്‍ത്തി. മോളുകൂടി ആയതിനാല്‍ ആത്മഹത്യ എന്ന വഴിയും എനിക്ക് മുന്നില്‍ കൊട്ടിയടയ്ക്കപ്പെട്ടു.

നിറഞ്ഞൊഴുകുന്ന കണ്ണീരല്ലാതെ മറ്റൊരു സാന്ത്വനവുമില്ലാതിരുന്ന കാലം, ആ സമയത്താണ് ഞാന്‍ എബിയെ പരിചയപ്പെടുന്നത്. എന്റെ അവസ്ഥകളറിഞ്ഞു ഒരര്‍ത്ഥത്തില്‍ എബി എന്നെ അവിടുന്നു രക്ഷിക്കുകയായിരുന്നു. ഹൃദയത്തിന്റെ അഗാധങ്ങളില്‍ ദൈവം സന്തോഷത്തിന്റെ അംശങ്ങള്‍ അവശേഷിപ്പിച്ചിരുന്നു എന്ന് ഞാന്‍ മനസ്സിലാക്കിയത് അദ്ദേഹത്തെ കണ്ടുമുട്ടിയതിനു ശേഷമാണ്. ഇങ്ങനെ നശിച്ച ഒരു ഭര്‍ത്താവിനെക്കള്‍ വില സ്വന്തം കണ്ണുനീരിനും മോളുടെ ഭാവിക്കുമാണെന്ന തിരിച്ചറിവാണ് എന്നെ എബിയോടോപ്പം പോകാന്‍ പ്രേരിപ്പിച്ചത്, ഒപ്പം നൊമ്പരങ്ങള്‍ നേടിത്തന്ന ആത്മധൈര്യവും.

എല്ലാം ഉപേക്ഷിച്ചു അന്ന് ഞാന്‍ പോയത്, ഒരു പക്ഷി കൂടുപേക്ഷിച്ചു സ്വതന്ത്രയായത് പോലെയായിരുന്നു. മറ്റുള്ളവരുടെ കണ്ണില്‍ ഞാന്‍ ആത്മാര്‍ഥതയുള്ള, ബഹുമാന്യയായ ഭാര്യയായിരുന്നപ്പോള്‍ വാസ്തവത്തില്‍ മനസ്സില്‍ ഞാന്‍ വെറുക്കപ്പെട്ടവളും ശപിക്കപ്പെട്ടവളുമായിരുന്നു. ഇന്ന് ഞാന്‍ ആത്മാവില്‍ പരിശുദ്ധയും സന്തുഷ്ടയുമാണ്. പക്ഷേ മറ്റുള്ളവരുടെ അഭിപ്രായത്തില്‍ ഞാന്‍ ദുഷിച്ചവളായിരിക്കാം.

കേരളം വിട്ടു ഹൈദരാബാദില്‍ എത്തിയപ്പോള്‍, എന്റെ പരിമിതികളുടെ തടവില്‍ നിന്നും ഞാനൊരു പുതിയ ലോകത്തെത്തിയ അനുഭൂതിയായിരുന്നു അപ്പോള്‍. അതുപറഞ്ഞാല്‍ ഒരുപക്ഷെ നിനക്ക് മനസ്സിലായെന്നു വരില്ല, കാരണം ചില അനുഭവങ്ങള്‍ നമ്മള്‍ ജീവിതത്തില്‍ അഭിമുഖീകരിച്ചാല്‍ മാത്രമേ മനസ്സിലാക്കാന്‍ കഴിയു.'

 പുറത്തേക്കു വന്ന കണ്ണുനീര്‍, ഹൃദയത്തിന്റെ ആഴങ്ങളിലെവിടെയോ ഒളിപ്പിച്ചുകൊണ്ടാണവള്‍ ഇത്രയും പറഞ്ഞത്. പിന്നീട് കണ്ണുനീര്‍ വാക്കുകള്‍ക്കു പകരമാവുകയും അവ അവളുടെ മനസാക്ഷിക്ക് വേണ്ടി സംസാരിക്കുകയും ചെയ്തു. അവളുടെ അഡ്രസ്സ് എഴുതിയ ഒരു കഷണം പേപ്പര്‍ എന്റെ കൈയില്‍ വച്ചിട്ട് അവള്‍ മോളുമായി തിരിഞ്ഞു നടന്നു.

അവളെ ഒന്ന് രണ്ടു പ്രാവശ്യം തിരികെ വിളിക്കാന്‍ ശ്രമിച്ചെങ്കിലും എന്റെ ശബ്ദം പുറത്തു വന്നില്ല. ദൂരേയ്ക്ക് നടന്നകലുന്നതുവരെ ഞാന്‍ അവളെത്തന്നെ നോക്കിനിന്നു. നിറഞ്ഞ കണ്ണുകള്‍ക്ക്‌മുമ്പില്‍ എന്റെ കാഴ്ച അപ്പോഴേക്കും മങ്ങിയിരുന്നു. കുറച്ചു നിമിഷങ്ങള്‍ കഴിഞ്ഞപ്പോഴേക്കും ട്രെയിന്‍ വന്നു. ബാഗുകളൊക്കെ ഭദ്രമായി വച്ചതിനു ശേഷം ഞാന്‍ എന്റെ സീറ്റില്‍ പോയി ഇരുന്നു.

കുറേനേരം ഇരുന്നു മുഷിഞ്ഞപ്പോള്‍, ഞാന്‍ ബാഗില്‍ നിന്ന് നേരത്തെ വാങ്ങിയ മാസിക എടുത്തു മറിച്ചുനോക്കി. "സ്ത്രീ' എന്ന തലക്കെട്ടോടെയുള്ള ഒരു ഫീച്ചറാണ് ആദ്യം എന്റെ കണ്ണില്‍ പെട്ടത്. സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളില്‍ തുടങ്ങിയ ഫീച്ചറിന്റെ അവസാനഭാഗം ഇങ്ങനെയായിരുന്നു,

"യുവാക്കളുടെയും അവരുടെ മാതാപിതാക്കളുടെയും നിയന്ത്രണത്തിലുള്ള ഒരു കര്‍മ്മമായി ഇന്ന് വിവാഹം മാറിയിരിക്കുന്നു. ഇണചേരാനും പ്രസവിക്കാനുമുള്ള ഒരു സമ്മതപത്രമല്ല വിവാഹം, അതൊരു പങ്കാളിത്തമാണ്. ഒരു വീട്ടില്‍ നിന്നും മറ്റൊരു വീട്ടിലേക്കു വാങ്ങുകയോ വില്‍ക്കുകയോ ചെയ്യാവുന്ന ഒരു കച്ചവടചരക്കാണ് ഇന്ന് സ്ത്രീ. കാലക്രമേണ അവളുടെ സൗന്ദര്യം മാഞ്ഞുപോവുകയും ഇരുണ്ട കോണുകളില്‍ ഉപേക്ഷിക്കപ്പെടുന്ന ഒരു വീട്ടുപകരണമായി അവള്‍ മാറുകയും ചെയ്യുന്നു. പക്ഷേ ആധുനിക സംസ്കാരം സ്ത്രീയെ അല്‍പ്പംകൂടി ബുദ്ധിയുള്ളവളാക്കിയിട്ടുണ്ട്. എന്നാല്‍ പുരുഷന്റെ അത്യാഗ്രഹം അവളുടെ നിലയെ കൂടുതല്‍ ദുരിതപൂര്‍ണ്ണമാക്കുകയാണ് ചെയ്യുന്നത്. ഇന്നലെ അവള്‍ പ്രകാശത്തില്‍ അന്ധയായി നടന്നു, പക്ഷെ ഇന്നവള്‍ ഇരുട്ടില്‍ തുറന്ന കണ്ണുകളുമായി നടക്കേണ്ടി വരുന്നു..."

ആ ഫീച്ചര്‍ വായിച്ചുനിര്‍ത്തുമ്പോള്‍ എന്റെ മനസ്സ് നിറയെ പ്രിയയായിരുന്നു. സ്ത്രീയെ സൗന്ദര്യത്താലും, പരിശുദ്ധവും യഥാര്‍ത്ഥവുമായ പ്രേമത്താലും അലങ്കരിക്കുന്ന പുരുഷന് ചുറ്റും അവളുടെ ആത്മാവ് ചിറകടിച്ചു പറക്കും. അപ്പോള്‍ പിന്നെ ദുരന്തപൂര്‍ണ്ണമായ അവളുടെ ആ അവസ്ഥയില്‍, മനസ്സിന്റെ സന്തോഷവും ആഗ്രഹങ്ങളും തടഞ്ഞുനിര്‍ത്തി സ്വയം വഞ്ചിതയാകാന്‍ അവള്‍ ശ്രമിക്കാതിരുന്നത് എങ്ങനെ ഒരു കുറ്റമാവും? ദുഷിച്ചവള്‍ എന്ന് ആക്ഷേപിക്കുന്നവര്‍, ദുഃഖത്തില്‍ വെന്ത ഹൃദയത്തിന്റെ നിഷ്കളങ്കതയും വിശുദ്ധിയും അറിഞ്ഞിട്ടില്ല.

സത്യാവസ്ഥ അറിയാന്‍ ശ്രമിക്കാതെ ഇത്രയും കാലം അവളെ കൊള്ളരുതാത്തവളായി കരുതിയതില്‍ എനിയ്ക്ക് കുറ്റബോധം തോന്നി. വായിച്ചുകൊണ്ടിരുന്ന മാസിക മടക്കിവച്ച് ശൂന്യമായ മനസ്സോടെ കണ്ണുകളടച്ച്‌ സീറ്റിലേയ്ക്ക് ചാരിയിരുന്നു. അപ്പോഴും ട്രെയിനിന്റെ ശക്തിയായ താളം പ്രതിധ്വനിച്ചുകൊണ്ടേയിരുന്നു...

18 November 2012

മാപ്പര്‍ഹിക്കാത്ത പ്രതികാരം!

ഞാന്‍ +1 പഠിക്കുമ്പോഴുള്ള ഒരു അനുഭവമാണ് ഇവിടെ പങ്കുവയ്ക്കാന്‍ പോകുന്നത്. ശരിക്കും പറഞ്ഞാല്‍ ഞാന്‍ ചെയ്ത ഒരു പ്രതികാരവും അതിന്റെ അനന്തര ഫലങ്ങളുമാണ് വിഷയം. എന്റെ പ്രതികാരത്തിന്റെ അനന്തകൊടിയില്‍ സ്വന്തം സുഹൃത്തിനോട് ചെയ്ത ക്രൂരത... IPC സെക്ഷന്‍ 203 ആണോ 307 ആണോ എന്നറിയില്ല, അല്ല സെക്ഷന്‍ ഇപ്പൊ എന്തര് പുല്ലായാലും സംഗതി 6 മാസം വരെ സുഖചികില്‍സ കിട്ടേണ്ട കേസായിരുന്നു. പക്ഷേങ്കി, സാഹചര്യങ്ങളുടെയും, എങ്ങനെയോ അവസാനം കുറ്റം ഉദ്ദേശശുദ്ധി കൈവരിക്കുകയും ചെയ്തതിനാല്‍ എന്റെ മനസ്സിന്റെ കോടതിയില്‍ ഞാന്‍ കുറ്റവിമുക്തനായി ( എന്റെ മനസ്സിന്റെ കോടതിയുടെ വിധി, നീതിനിഷ്ടവും അന്തിമവും ആയിരിക്കും. അതുകൊണ്ടു വേറെ ഒരു തെണ്ടിക്കും 'ഐ ഒബ്ജക്ഷന്‍ യുവര്‍ ഓണര്‍' എന്ന് പറയാന്‍ ഞാന്‍ സമ്മതിക്കൂല!!)


പത്താം ക്ലാസ്സിനു ശേഷം ഞാന്‍ എത്തിപ്പെട്ട പുതിയ സ്കൂള്‍, കര്‍ശന നിയമങ്ങളാല്‍ തന്നെ ഒരു ജയിലിന്റെ പ്രതീതിയാണ് ഞങ്ങളില്‍ ഉണ്ടാക്കിയത്. പ്രീഡിഗ്രി മാറ്റി +2 ആക്കി മാറ്റിയവനെയും അവന്റെ ഇടവകക്കാരെയും തെറിയും വിളിച്ചു സ്വയം ആശ്വാസം കണ്ടെത്താന്‍ ശ്രമിച്ച നാളുകള്‍.

അപ്പോഴാണ്‌ 'ഇടി വെട്ടിയവനെ പാമ്പ് കടിച്ചു' എന്ന് പറയും പോലെ നമ്മുടെ ക്ലാസ്സിലേയ്ക്ക് ഒരു പുതിയ സര്‍ കെട്ടിയെഴുന്നള്ളുന്നത്. നമ്മുടെ ക്ലാസ് ഒരു 'മാതൃകാ ക്ലാസ്' ആക്കിമാറ്റുക എന്ന ലക്‌ഷ്യത്തോടെ അദ്ദേഹം നടപ്പിലാക്കിയ ആദ്യ പരിഷ്ക്കരണം, നഴ്സറി കുട്ടികളെ പോലും ലജ്ജിപ്പിക്കുന്ന വിധത്തില്‍ ഒന്നായിരുന്നു. സംസാരിക്കുന്നവരുടെ പേര് എഴുതുക, അതും ബ്ലാക്ക് ബോര്‍ഡില്‍! മാത്രമോ, പേര് ബോര്‍ഡില്‍ വരുന്നവര്‍ ഒരു രൂപ ഫൈന്‍ കൊടുക്കണം. ഈ കാശ് ക്ലാസ്സിന്റെ സോഷ്യല്‍ ആക്ടിവിറ്റിക്കു ഉപയോഗിക്കും. ഒരു രൂപയല്ലേ ഉള്ളൂ എന്ന് കരുതി ഇതിനെ പുച്ചിച്ചിരുന്ന പലരുടെയും ഫൈന്‍ മാസാവസാനം നോക്കിയപ്പോള്‍ 30 - 40 ഒക്കെയാണ്. അധികം സംസാരിക്കാത്ത ഞാനും മാസം തോറും കൊടുത്തിരുന്നു 15 - 20 വച്ച്!

ഇതിനുവേണ്ടി ക്ലാസ് ലീഡര്‍ എന്ന പേരില്‍ ഒരുത്തനെ നിയോഗിക്കുകയും ചെയ്തിരുന്നു. അവനാണ് ഈ കഥയിലെ നമ്മുടെ നായകന്‍. അവന്‍ ഭാവിയില്‍, മുത്തൂറ്റ്, മണപ്പുറം ഒക്കെ പോലെ പുതിയ വല്ല സ്ഥാപനവും തുടങ്ങും എന്നാണു ഞങ്ങളെല്ലാം കരുതിയത്‌. പക്ഷേ എന്തുകൊണ്ടോ അതുണ്ടായില്ല!!

ക്ലാസ്സിലെ ഈ ദുരിതത്തില്‍ നിന്ന് ഞങ്ങള്‍ക്കുള്ള ഏക ആശ്വാസം സെക്കന്റു ലാങ്ങുവേജ് ക്ലാസ് ആണ്. രണ്ടു ഡിവിനുകളിലെയും ചേര്‍ത്ത് ഏറ്റവും കൂടുതല്‍ പേര്‍ ഉണ്ടായിരുന്നത് മലയാളതിനായിരുന്നു. ആ പിരീഡാണ് ഞങ്ങള്‍ക്ക് സമാധാനമായി ആരെയും പേടിക്കാതെ കൊച്ചുവര്‍ത്തമാനം പറയാനും സൈഡ് ബിസിനസ് നടത്താനും കഴിയുന്നത്‌.

അങ്ങനെ ഒരു മലയാളം ക്ലാസ്സില്‍ എന്റടുത്ത് ഇരുന്നത് നമ്മുടെ ലീഡര്‍ ആയിരുന്നു (തല്ക്കാലം പേര് പറയുന്നില്ല. ലവന്‍ ഇനി ഇതെങ്ങാനും വായിച്ചാല്‍ പണി പാളും! എന്റെ പല കഥകളുമായി അവനും വന്നാലോ!!) അതുകൊണ്ടു തല്ക്കാലം അവനെ നമുക്ക് "ശശി' എന്ന് വിളിക്കാം. കേരളത്തിലെ പ്രിയപ്പെട്ട പേരായി 'ശശി' അംഗീകരിക്കപ്പെട്ടതിനാല്‍ ഇവിടെയും ശശി തന്നെ മതി!

പതിവിനു വിപരീതമായി ഒരുദിവസം നോക്കുമ്പോള്‍ മലയാളം ക്ലാസ്സില്‍ ഞങ്ങളോട് അലമ്പാതെ അവന്‍ ക്ലാസ്സില്‍ ശ്രദ്ധിച്ചിരിക്കുന്നു. ഞങ്ങളാരും അവനെ ശല്യം ചെയ്യാനും പോയില്ല. പക്ഷേ അവന്റെ തല മാത്രമാണ് ടീച്ചറിന് നേരെയെന്നും അവന്റെ കണ്ണുകള്‍ രണ്ടും, ക്ലാസ്സിനു പുറത്തായി നില്‍ക്കുന്ന മൂന്ന് പെണ്‍കുടികളുടെ നേര്‍ക്കാനെന്നുമുള്ള സത്യം പിന്നീടാണ് ഞാന്‍ മനസ്സിലാക്കിയത്. ഉടനെ തന്നെ ഞാനും അവനു കമ്പനിയായി വായിനോട്ടത്തില്‍ പങ്കാളിയായി!

ഞാനും കൂടി അതില്‍ പങ്കുചേര്‍ന്നു എന്നറിഞ്ഞപ്പോള്‍, അവളോടുള്ള പ്രേമത്തിന്റെ ദാഹം പാവം ശശി എന്നോടു തുറന്നു പറഞ്ഞു! രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് ലവളോടവന് ലബ്ബ് തുടങ്ങിയതാണ്‌. ആദ്യമൊക്കെ അവളും അവനെ നോക്കി ചിരിക്കുമായിരുന്നു, ഒരിക്കല്‍ അവന്‍ ചെന്ന് അവളുടെ പേരൊക്കെ ചോദിച്ചു പരിചയപ്പെട്ടു. എന്താന്നറിയില്ല അടുത്ത ദിവസം മുതല്‍ അവള്‍ അവനെ കണ്ടാല്‍ ചിരിക്കാതെ ആയി! എനിക്കത് കേട്ടിട്ട് ചിരിയാണ് വന്നത്!

നമ്മുടെ ശശിയെ പറ്റി പറഞ്ഞാല്‍ ആളൊരു സംഭവമാണ്. മൊബൈല്‍ ടവര്‍ പോലെ ഉയര്‍ന്നു നില്‍ക്കുന്ന മുള്ളന്‍ തലമുടി, അലസമായി ധരിച്ച വസ്ത്രങ്ങള്‍, പേടിപ്പെടുത്തുന്ന ക്യൂട്ട് സ്മൈല്‍, മൊത്തത്തില്‍ ഏതു പെണ്ണും നോക്കിപ്പോകുന്ന ഒരു സുന്ദരക്കുട്ടപ്പന്‍! ഇവന്റെ ഈ രൂപവും സംസാരവും വച്ചിട്ട് സഹിക്കാന്‍ ഞങ്ങള്‍ക്ക് തന്നെ വലിയ പാടാ അപ്പോഴാ ആദ്യമായി പരിചയപ്പെടുന്ന ആ പെങ്കൊച്ചിന്! പക്ഷെ എന്റെ ചിരി ഞാന്‍ പുറത്തുകാണിക്കാതെ കണ്ട്രോള്‍ ചെയ്തു. അതൊരിക്കലും അവനെ വിഷമിപ്പിക്കെണ്ട എന്ന് കരുതി അല്ല, അതിനു വേറൊരു കാരണം ഉണ്ട്!

ഒരിക്കല്‍ ഞങ്ങളെല്ലാം കൂടി സംസാരിക്കുന്നതിനിടയില്‍, 'നിനക്ക് വല്ലപ്പോഴും ഒന്ന് നനച്ചു കുളിച്ചു വൃത്തിയായി നടന്നൂടെ?' എന്നൊരു ഡയലോഗ് ശശിയുടെ മുഖത്തുനോക്കി എവനോ കാച്ചി. 'ഞാന്‍ ദിവസവും രണ്ടു നേരം കിളിക്കുന്നതാടാ ഡേഷ് മോനെ...' എന്നൊക്കെ പറഞ്ഞു ലവനങ്ങനെ ചമ്മി നില്‍ക്കുമ്പോള്‍, 'എനിക്കത് വിശ്വസിക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടാണ്' എന്ന് എന്റെ കഷ്ടകാലത്തിനു ഞാന്‍ പറഞ്ഞു പോയി. നേരത്തെ പറഞ്ഞതിനും ഒക്കെ ചേര്‍ത്ത് ഓര്‍ക്കാപ്പുറത്ത് അവന്‍ എന്റെ മുതുകിനിട്ടു ഒറ്റയിടി, എന്നിട്ട് ഒരു ഡയലോഗും 'ഇനി നിനക്ക് വിശ്വസിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാവില്ല'! എല്ലാം വളരെ പെട്ടെന്നായിരുന്നു. അല്ലെങ്കിലും ചാഞ്ഞ മരത്തില്‍ ഓടിക്കയറാന്‍ എളുപ്പാണല്ലോ. പാവം ഞാന്‍! പോരാത്തതിന് ആ പന്ന തെണ്ടി അന്നേ ദിവസം പേരെഴുതി രണ്ടു രൂപയാ എന്നില്‍ നിന്ന് അടിച്ചെടുത്തത്‌.! അതിനു ശേഷം അവനോടു എന്തെങ്കിലും പറയുമ്പോള്‍ ഒരു നിശ്ചിത അകലം പാലിച്ചിട്ടെ പറയൂ, അല്ലെങ്കില്‍ ഒരക്ഷരം മിണ്ടെ ഇല്ല. ഇങ്ങനെയുള്ള എല്ലാ വിധ പകയും എന്റെ മനസ്സില്‍ കിടന്നു പെറ്റുപെരുകുംപോഴാണ് സുന്ദരമായ ഒരു വഴി എന്റെ മുന്നില്‍ തെളിഞ്ഞത്.

അങ്ങനെ അവന്റെ പ്രേമത്തിന് ഞാന്‍ 100 % പിന്തുണ പ്രഖ്യാപിച്ചു. 'ഇതൊക്കെ മനസ്സില്‍ കൊണ്ട് നടക്കാന്‍ പാടില്ല. എങ്ങനെ എങ്കിലും അവളെ അറിയിക്കൂ, ഛെയ് രണ്ടു വര്ഷം നീ പാഴാക്കി കളഞ്ഞല്ലോടാ...' എന്നൊക്കെ പറഞ്ഞു അവനെ ഞാന്‍ ഇളക്കി വിട്ടു. അവന്റെ പേടിയും പരിഭവവും കാണുമ്പോള്‍ എനിക്ക് രസം കൂടി! ഇങ്ങനെ ഒക്കെ അല്ലെ എന്റെ പ്രതികാരം പൂവണിയിക്കാന്‍ പറ്റൂ. കാരണം അവള്‍ക്കു അവനെ ഇഷ്ടല്ല എന്ന് എനിക്ക് ആദ്യമേ മനസ്സിലായി. അല്ലെങ്കിലും പുര കത്തുമ്പോള്‍ വാഴ വെട്ടുന്നതാണ് അതിന്റെ ഒരു രസം!!

ഒടുവില്‍ അവന്‍ പോയി അവളുടെ കൂട്ടുകാരിയോട് കാര്യം അവതരിപ്പിച്ചു. 'എനിക്ക് ഇത്തരം കാര്യങ്ങളൊന്നും അവളോടു പറയാന്‍ പറ്റില്ല, നേരിട്ട് പോയി പറഞ്ഞാല്‍ മതി.' എന്ന് പറഞ്ഞിട്ട് അവള്‍ ഒരു പോക്ക്. പാവം അവന്റെ മനസ്സില്‍ അപ്പോള്‍ ലഡ്ഡുവിനു പകരം പൊട്ടിയത് പ്രതീക്ഷകളാകുന്ന ബാലൂണുകളായിരുന്നു. അവന്‍ ഇക്കാര്യം വന്നു എന്നോടു പറഞ്ഞപ്പോള്‍, ലഡ്ഡു ആണോ ജിലേബി ആണോ എന്നറിയില്ല എന്തോ ഒന്ന് എന്റെ മനസ്സില്‍ പൊട്ടി!! 'ഇതൊക്കെ ഇതിന്റെ കൂടെ ഉള്ളതാടാ.. ഇതൊന്നും അത്ര വലിയ കാര്യമല്ല. കുറച്ചൊക്കെ ബുദ്ധിമുട്ടാതെ കാര്യം നടക്കില്ല. ഇനി ഒനും നോക്കേണ്ട നീ പോയി അവളോടു നേരിട്ട് കാര്യം പറ...' എന്നുപറഞ്ഞു അവനു ധൈര്യം കൊടുത്തു. അല്ലെങ്കിലും ഉപദേശിക്കാന്‍ ഒരു പാടും ഇല്ലല്ലോ!!

അങ്ങനെ ഒരു ദിവസം ഇവന്റെ മണ്ടത്തരങ്ങള്‍ ഒക്കെ പറഞ്ഞു ഞങ്ങളങ്ങനെ രസിച്ചു നില്‍ക്കുംപോഴുണ്ട് ഫ്ലാഷ് ന്യൂസുമായി ഒരുത്തന്‍ വന്നു. 'ടാ, നമ്മുടെ ശശിക്ക് അവള്‍ വീണെടാ..!' ഷോക്ക് കാരണം ആദ്യം ഞങ്ങളാരും അത് വിശ്വസിച്ചില്ല. പക്ഷെ സംഗതി സത്യമായിരുന്നു. പോയി നോക്കുമ്പോള്‍ രണ്ടു യുവമിഥുനങ്ങളെ പോലെ, യൂക്കലിപ്റ്റസ് മരങ്ങള്‍ക്ക് പകരം പൈപ്പിന്റെ ചുവട്ടില്‍ നിന്ന് രണ്ടും കൂടി പഞ്ചാരയടിക്കുന്നു. ആ കാട്ടുമാക്കാന്‍ തെണ്ടിയുടെ നാണമായിരുന്നു ഒന്ന് കാണേണ്ടത്! പിന്നെ ഓരോ ദിവസങ്ങള്‍ കഴിയുന്തോറും എല്ലാ അര്‍ത്ഥത്തിലും അവന്‍ ഞങ്ങളെ ഞെട്ടിക്കുകയായിരുന്നു. വേഷത്തിലും നടപ്പിലും വരുത്തിയ പരിഷ്ക്കാരങ്ങളായിരുന്നു അതില്‍ ആദ്യത്തേത്!

ഇപ്പോള്‍ അവനെ കണ്ടാല്‍ കുളിക്കാത്തവന്‍ എന്ന് ആരും പറയില്ല. തലമുടി ചീകി തുടങ്ങി, അതിനു വേണ്ടി ഒരു ചീപ്പ് അവന്റെ പോക്കറ്റില്‍ സ്ഥാനം പിടിച്ചു കഴിഞ്ഞു. അവന്റെ വീട്ടില്‍ അലമാരയില്‍, വര്‍ഷങ്ങളായി പൊടിപിടിച്ചു കിടന്ന ടൈഗര്‍ ബാമിന്റെയും കുട്ടിക്കൂറാ പൌഡര്‍ ടിന്നിന്റെയും സ്ഥാനത്ത് മുന്തിയ ഇനം ക്രീമുകളും പെര്‍ഫ്യൂമുകളും രംഗപ്രവേശം ചെയ്തു. ഒരു പെണ്ണ് കാരണം ഒരുത്തന്‍ നന്നാവും എന്ന് തെളിയിച്ച, എനിക്ക് പരിചയമുള്ള ആദ്യ വ്യക്തിയായി മാറി നമ്മുടെ ശശി അളിയന്‍!

24 വയസ്സിനുള്ളില്‍ അവളെ തന്നെ കല്യാണം കഴിച്ചു, അവളുടെ തന്തപ്പടിയുടെ കോടിക്കണക്കിനു സ്വത്തിന്റെ അവകാശിയായി, അവന്റെ തന്നെ കൊച്ചിന്റെ തന്തയായി ആശാന്‍ സുഖായി ജീവിക്കുന്നു! എന്റെ ഒരു കുഞ്ഞു പ്രതികാരം ശരിക്കും ഒരു ഉപകാരമായി മാറിയതോടെ 'ഉര്‍വ്വശീ ശാപം ഉപകാരം' എന്ന പഴമൊഴിക്കു ഒരു ഉത്തമ ഉദാഹരണം കൂടി ഈ പാവം ഞാന്‍ നമ്മുടെ തലമുറയ്ക്ക് നല്‍കിയിരിക്കുന്നു...!