18 May 2010

ചോദിച്ചുവാങ്ങിയ സമ്മാനം

ഞാന്‍ എഴുതിയ ചിലതൊക്കെ വായിച്ചിട്ട് നന്നായിട്ടുണ്ടെന്ന് ആദ്യമായി പറഞ്ഞ ഒരാള്‍ ( തല്ക്കാലം പേര് പറയുന്നില്ല, എന്താ കാര്യമെന്ന് ഇത് വായിച്ചു തീരുമ്പോള്‍ മനസ്സിലാകും. ) അവളെ പറ്റിയും എന്തെങ്കിലും എഴുതാമോ എന്ന് ചോദിച്ചപ്പോള്‍ [ആരെങ്കിലും എന്തെങ്കിലും ആവശ്യപ്പെട്ടാല്‍ ഞാന്‍ അത് സാധിച്ചു കൊടുക്കും, പണ്ടെ എന്‍റെ ശീലം അതായി പോയി! പക്ഷെ കാശ് മാത്രം ആരും ചോദിക്കരുത് പ്ലീസ്, ഞാന്‍ തരൂല്ല!! ] 'പിന്നെന്താ ആയിക്കോട്ടെ' എന്നു വലിയ ജാടയില്‍ ഞാന്‍ പറഞ്ഞെങ്കിലും, ഞാന്‍ ചിന്തിച്ചപ്പോള്‍ എന്താ ഇപ്പോള്‍ അവളെ പറ്റി   എഴുതാന്‍.. അതിനുമാത്രം ഒരു സംഭവവും കിട്ടുന്നില്ലല്ലോ.

ഞങ്ങള്‍ പരിചയപ്പെട്ടിട്ട് ഏകദേശം മൂന്നു വര്ഷം ആകുന്നു. ഞങ്ങള്‍ ആദ്യം പരിചയപ്പെടുന്നത് സില്‍ര്‍ എന്നൊരു സൈറ്റില്‍ നിന്നാണ് . അവിടെ ഒരു കൊച്ച് ചാന്‍സീറാണിയായി അവള്‍ വാഴുമ്പോളാണു ഉല്‍സവപറമ്പില്‍ ഒറ്റപെട്ടുപോയ ഒരു ബാലന്‍റെ നിഷ്കളങ്കതയോടെ ഞാന്‍ ചെന്ന് പെട്ടത്. ഞാനപ്പോള്‍ ചാറ്റിംഗ് ഒക്കെ തുടങ്ങിയ സമയമാണ്. ആദ്യമൊക്കെ എന്നിലെ നിഷ്കളങ്കനെ അവള്‍ ശരിക്കും മുതലെടുത്തു.. പിന്നെ പിന്നെ ആ പരിചയം ഓര്‍ക്കുട്ട്, ജീടാക്ക് വരെ ആയി. എനിക്കിട്ട് അത്യാവശ്യം നന്നായി പണി തരുന്നതില്‍ ആദ്യമൊക്കെ അവള്‍ വിജയിച്ചിരുന്നു. പിന്നെ അതു നേര്‍ക്കുനേര്‍ പോരാട്ടമായി. ഒരാളെ പറ്റി ഒരു വിധം നന്നായി മനസിലാക്കിയിട്ട് തനി സ്വരൂപം കാട്ടി ആക്രമിച്ച് കീഴ്പ്പെടുത്തുക എന്നതായിരുന്നു എന്‍റെ യുദ്ധതന്ത്രം. ഇവിടേയും...

പരിചയപ്പെട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും എനിക്ക് തോന്നുന്നത് ഇത്രക്ക് കമ്പനിയായത് കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളിലാണ്. . ആദ്യമൊക്കെ കാണൂമ്പോള്‍ ചുമ്മാ എന്തൊക്കെയോ സമയം പോകാന്‍ സംസാരിക്കും എന്നുമാത്രം. അല്ല നമ്മള്‍ ചാറ്റിനു വരുന്നത് ശരിക്കും അതിനാണല്ലോ!! അവളുടെ ഏറ്റവും വലിയ പ്രത്യേകത എന്നത് മനസ്സറിഞ്ഞ പ്രോത്സാഹനം തന്നെയാണു. എവിടെ തിരിഞ്ഞാലും അഹങ്കാരി.. അഹങ്കാരി എന്നുള്ള വിളീകള്‍ക്കെതിരെയുള്ള എന്‍റെ പോരാട്ടം ഓര്‍ക്കുട്ടില്‍ പേരു 'അഹങ്കാരി' എന്നാക്കിയാണു ഞാന്‍ മതിയാക്കിയത്. എന്‍റെ ആ തീരുമാനത്തെ ഇരു കൈയും നീട്ടി സ്വീകരിച്ച് പ്രോത്സാഹിപ്പിക്കുന്നതിലും അതിനു വേണ്‍ട പബ്ലിസിറ്റി നല്‍കുന്നതിലും എന്നും മുന്‍പന്തിയില്‍ അവള്‍ ഉണ്ടായിരുന്നു. ആ നന്ദിയും കടപ്പാടും ഉപകാരസ്മരണയുള്ള ഞാന്‍ മറന്നാല്‍ അതു ഈശ്വര കോപത്തിനു ഇടവരുത്തില്ലേ...

എന്‍റെ നന്ദി പ്രകാശിപ്പിക്കാന്‍ ഒരു അവസരം ഞാന്‍ കാത്തിരിക്കുകയായിരുന്നു. എന്താണെന്നറിയില്ല അവള്‍ക്കു ചിലപ്പോള്‍ എന്നെ ഒടുക്കത്തെ ഇഷ്ടാണു. കാരുണ്യ നിധിയായ അവള്‍ ഓരോ ദിവസവും മനോഹരങ്ങളായ ഓരോ പേരും എനിക്ക് വാരിക്കോരി തരുന്നുണ്ടായിരുന്നു. അവസാനം തന്ന പേരു ഒട്ടകം ആയിരുന്നു, അതെനിക്കിഷ്ട്ടായില്ല. എന്നിട്ടും അവള്‍ ഒട്ടകത്തിന്റെ പേരില്‍ പാട്ടുവരെ പാടി എന്നെ കളിയാക്കാന്‍ ശ്രമിച്ചുകൊണ്ടെയിരുന്നു. പാവം ഞാന്‍!! പെട്ടെന്നായിരുന്നു അത് സംഭവിച്ചത്, എന്‍റെ ക്ഷമയുടെ നെല്ലിപ്പലക ഒടിഞ്ഞു. ഒട്ടകപുണ്യാളന്മാരുടെ അനുഗ്രഹത്താല്‍ ആ നിമിഷം എന്‍റെ മനസ്സിലെ നന്ദിയും കടപ്പാടും ചേര്‍ത്ത് സ്നേഹനിധിയായ അവള്‍ക്ക് ഞാന്‍ ഒരു പേരിട്ടു. നല്ല ഓമനത്തമുള്ള ഒരു പേരു, 'ചാള മേരി'. പെറ്റ് നെയിം ആയി വേണേല്‍ cm എന്നും വിളിക്കാം. അതു കേട്ട അവളുടെ സന്തോഷ പ്രകടനങ്ങള്‍ ഒന്നു കാണേണ്ടതായിരുന്നു. ആ സന്തോഷപ്രകടനങ്ങളില്‍ നിന്ന് ആ പേരു നന്നേ ബോധിച്ചെന്ന് മനസ്സിലായി.

പലര്‍ക്കും പല പേരുകളും ഇട്ടിട്ടുണ്ടെങ്കിലും മനസ്സിനു ഇത്ര സംതൃപ്തി തോന്നിയിട്ടുള്ള ഒരു പേരിടല്‍ വേറെ ഉണ്ടായിട്ടില്ല. പിന്നെ ഒരു വിഷമം എന്തെന്നാല്‍ ഒരു പബ്ലിസിറ്റി കൊടുക്കാന്‍ പറ്റിയില്ല എന്നതാണു. പക്ഷെ എനിക്കതിനു നിഷ്പ്രയാസം കഴിയുമായിരുന്നു. കാരണം, അവളുടെ ക്ലാസ്മേറ്റും ബെസ്റ്റ് ഫ്രണ്ടുമായ ഒരുത്തി ഓര്‍ക്കുട്ടില്‍ നമ്മുടെ കോമ്മണ്‍ ഫ്രണ്ടായി ഇവിടെ തന്നെ ഉണ്ട്. പക്ഷെ മനുഷ്യത്വമുള്ള ഈ ഞാന്‍ പാവം കരുതി അവളോടു പോലും പറഞ്ഞില്ല, പറയില്ല എന്ന് ഉറപ്പും കൊടുത്തു. അത്രക്കും പാവമായ എന്നോടു അവള്‍ ഒരു അതിബുദ്ധി കാണിച്ചു. അവള്‍ തന്നെ മറ്റവളോടു കാര്യങ്ങളൊക്കെ പറഞ്ഞു വേണ്ട രീതിയില്‍ സോപ്പിട്ടു. ' ഒരു പെണ്ണാണ് മറ്റൊരു പെണ്ണിന് പാര' എന്ന് തെളിയിച്ചുകൊണ്ട് ആ കൂട്ടുകാരി തന്നെ കോളേജില്‍ ഗെള്‍സിനിടയില്‍ ചാളമേരി ഫ്ലാഷ് ആക്കി. അങ്ങനെ കോളേജിലും അവള്‍ ചാളമേരി ആയി. കോളേജില്‍ 'ചാളമേരി' ഫ്ലാഷ് ആക്കി, അതൊരു വന്‍ വിജയമാക്കി മാറ്റിയ 'ഭരണിക്ക് ' ഈ അവസരത്തില്‍ ഞാനെന്റെ നന്ദി അറിയിക്കുന്നു!

ബന്ധങ്ങള്‍ നഷ്ടപ്പെടാന്‍ നിമിഷങ്ങള്‍ മതി. അപ്പോള്‍ പിന്നെ കാണാമറയത്തുള്ള ഒരു ചാറ്റ് ഫ്രണ്‍ട്.. എത്ര നാളുകള്‍ എന്നറിയാത്ത ഒരു ചങ്ങാത്തം. എന്നാലും ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും ഒരിക്കലും മറക്കന്‍ കഴിയില്ല. കാരണം, അവള്‍ ഇനി ഏത് ലോകത്തായാലും എത്ര ഉയരത്തിലായാലും എവിടെ എങ്കിലും വച്ച് ഒരു മീന്‍കാരി ചേച്ചിയെ കാണുമ്പോഴോ, ചാള മീന്‍ കാണൂമ്പോള്‍.. കഴിക്കുമ്പോള്‍ ഒക്കെ മനസ്സില്‍ ചീത്ത വിളിക്കാനെങ്കിലും എന്നെ ഓര്‍ക്കും. ഒരു ചാള മീന്‍ കാണുമ്പോള്‍ ഒരു കള്ള ചിരിയോടെ ഞാനും!!

കടവും കടപ്പാടും നോക്കിയാല്‍ ഇപ്പോള്‍ ഉപകാരസ്മരണ കാട്ടേണ്ടത്‌ അവള്‍ എന്നോടാണു. വെറും ഒരു വായ്നോക്കി മണ്ണൂണ്ണി കഴുതയായ അവളെ ഇപ്പോള്‍ ഓര്‍ക്കുട്ടിലും പ്രണ്ട്സിനിടയിലും cm എന്ന ഒരു പൊളപ്പന്‍ പദവി ഉണ്ടാക്കിക്കൊടുത്തത് ഞാനല്ലേ... എന്നിട്ടും ഒരു ഗിഫ്റ്റോ, എന്തിനു ഒരു നന്ദി പോലും അവള്‍ പറഞ്ഞില്ല. എന്താ ചെയ്യ.. ഇക്കാലത്ത് ഒരു ഉപകാരം ചെയ്താലും ഇതൊക്കെ തന്നെയാ അവസ്ഥ!!!

17 May 2010

എന്‍റെ പ്രണയലേഖനം

ഞാന്‍ പത്തില്‍ പഠിക്കുമ്പോഴായിരുന്നു ആ ദുരന്തം സംഭവിച്ചത്. കൂടെയുള്ളവന്മാരുടെ ഒടുക്കത്ത പ്രേരണ ഒന്നുകൊണ്ടു മാത്രമാണു ഇങ്ങനെ സംഭവിച്ചത്. എന്‍റൊപ്പം എല്‍.പി.സ്കൂളില്‍ പഠിച്ചിരുന്ന കുട്ടിയായിരുന്നു.. എങ്ങനെയോ അവന്മാര്‍ അത് കുത്തിപ്പൊക്കി നിര്‍ബന്ധിച്ചപ്പോള്‍ ' ഈ പാവം ഞാന്‍' പെട്ടുപോയി എന്ന് പറഞ്ഞാല്‍ മതിയല്ലോ!

 അങ്ങനെ ഞാന്‍ ഒരു കത്തെഴുതി. അതും എന്‍റേ ജീവിതത്തിലെ ആദ്യത്തെ കത്താണെന്നോര്‍ക്കണം, അതിനുമുന്നെ ഒരു പ്രേമലേഖനം കണ്ടീട്ടു പോലുമില്ലാത്ത ഈ ഞാന്‍! അന്ന് എല്‍.പി.സ്കൂളില്‍ പിരിഞ്ഞതിനു ശേഷം അവളെ ഞാന്‍ കണ്ടിട്ടു പോലുമില്ല. നീണ്ട ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം.. അവള്‍ക്ക് ഞാനൊരു കത്തെഴുതി അവളുടെ വീടിനടുത്തുള്ള ഒരുത്തന്‍റേ കൈയില്‍ കൊടുത്തുവിട്ടു!

 അത് നേരെ ചെന്നെത്തിയത് എന്‍റേ ചേട്ടന്‍റേ കൈയില്‍, പിന്നെ ഒന്നും പറയണ്ടല്ലോ.. അത് അമ്മയൊക്കെ അറിഞ്ഞ് ആകെ നാശമായി. ഹൊ! രക്തമൊക്കെ വിയര്‍പ്പായി പോയ പോലെ!! അന്ന് രാത്രി ഞാന്‍ ഉറങ്ങി എന്നെ ഉള്ളു. പിറ്റേന്ന് ആ എഴുത്തെടുത്ത് കത്തിച്ച് കളഞ്ഞശേഷം മാത്രമാണു ശരിക്കുറങ്ങിയത്. എന്‍റുള്ളിലെ നന്മ കൊണ്ടാവണം ആ എഴുത്തില്‍ സാഹിത്യത്തിന്‍റേ ഒരംശം പോലുമില്ലായിരുന്നു എന്നു മാത്രമല്ല ആകെ കുറച്ച് വരികളേ ഉണ്ടായിരുന്നുള്ളു.. പലര്‍ക്കും പല ചമ്മലുകളുണ്ടായിട്ടുണ്ടാവും പക്ഷേ ഇങ്ങനെ ഒന്ന് ചുരുക്കം ചിലര്‍ക്കേ ഉണ്ടായിട്ടുണ്ടാവൂ.

 ഇപ്പോഴും 'ലൗ ലെറ്റര്‍' എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍ക്കുക ഇതാണു. ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ ഞാന്‍ തന്നെ ചിരിച്ച് പോകുന്ന ഒരു തമാശ. പക്ഷേ അന്ന് ഞാനനുഭവിച്ചത് എനിക്ക് മത്രമല്ലേ അറിയൂ!! പക്ഷേ ആ സംഭവത്തില്‍ നിന്ന് എനിക്ക് ഒരുപാട് പഠിക്കാന്‍ പറ്റി. അനുഭവമാണു ഏറ്റവും വലിയ ഗുരു എന്ന് അന്നാണു ഞാന്‍ മനസ്സിലാക്കിയത്! അങ്ങനെ വീട്ടിലെ അതിന്‍റെ അവസ്ഥ മനസ്സിലാക്കാന്‍ പറ്റി, അടുത്ത എഴുത്തെഴുതുമ്പോള്‍ എന്തെല്ലാം ശ്രദ്ധിക്കണം അങ്ങനെ പലതും എനിക്കു മനസിലാക്കന്‍ പറ്റിയല്ലോ.. പക്ഷേ ശരിക്കും തമാശ അതല്ല, ആ പെണ്ണ് എന്നെ മൂന്നാം ക്ലാസ് മുതലെ ഇഷ്ട്ടപ്പെട്ടിരുന്നെന്ന് പിന്നീടാണറിഞ്ഞത്.

ഒരു പ്ലസ് വണ്‍ പകുതിവരെ ഒക്കെ ആ ബന്ധം നിലനിന്നു. പിന്നെ ഞാനായിട്ട് മതിയാക്കി. അതുകൊണ്ട് കല്യാണമൊക്കെ കഴിഞ്ഞ് അവളിപ്പോള്‍ പരമ സുഖമായിട്ട് ജീവിക്കുന്നു.!!!

08 May 2010

Mother's Day



വിജനമായ കടല്‍ക്കരയിലെ നനഞ്ഞ പൂഴി മണ്ണിലൂടെ നടക്കുമ്പോള്‍ കാലടികളെ തഴുകിയെത്തുന്ന ഒരു കുഞ്ഞ് തിര... സിരകളെ ഉഷ്ണം ചുട്ടുപൊള്ളീക്കുമ്പോള്‍ ഒഴുകിയെത്തുന്ന ഒരു കുഞ്ഞ് തെന്നല്‍... രാത്രിയുടെ യാമങ്ങളില്‍ ഇരുട്ട് ഭയം പരത്തുമ്പോള്‍ നെറുകയിലൊരു തലോടലായി 'അമ്മ'... വിണ്ടുകീറിയ വേനല്‍ മനസ്സിലേക്കൊരു മഞ്ഞുതുള്ളീ...

അനാഥത്വം, അത് പ്രകൃതിയുടെ ഏറ്റവും വലിയ ക്രൂരതകളിലോന്നാണ്. എല്ലാ നഷ്ട്ടങ്ങള്‍ക്കുമപ്പുറം ഒരമ്മയുടെ ഒരിറ്റ് സ്നേഹത്തിനായി... ഒരു താരാട്ടിനായി തേങ്ങുന്ന പിഞ്ചോമനകള്‍ക്കൊപ്പം, ലോകം മാതൃദിനമായി ആചരിക്കുന്ന ഈ ദിനത്തില്‍ 'അമ്മ' എന്ന പുണ്യം നെറുകയില്‍ ചൂടി നില്‍ക്കുന്ന നമുക്കേവര്‍ക്കും ഒരു നിമിഷം ഓര്‍ക്കാം... പ്രാര്‍ത്ഥിക്കാം ഈ പൊന്നോമനകള്‍ക്ക് കൂടി വേണ്‍ടി...

03 May 2010

മുത്തശ്ശീടെ മീനൂട്ടിക്കു... (ചെറുകഥ)

എന്‍റെ മീനൂട്ടിക്ക്,


എന്നെ നീ മറന്നോ ന്‍റെ കുട്ട്യേ? ഏറെ നാളായിട്ട്  നിന്‍റെയൊരു കത്തോ കുറിപ്പോ ഒന്നും ഈ വഴിക്ക്  കാണണ്‍ല്യാലോ... എന്തു പറ്റി ന്‍റെ കുട്ടിക്ക് ... വര്‍ഷത്തില്‍ ഓണത്തിനുള്ള ആ പത്തു ദിവസം, അതെന്‍റെ മുത്തശ്ശീടെ ഒപ്പമാണ്  എന്നൊക്കെ പറഞ്ഞ് പോയിട്ടിപ്പോള്‍ കൊല്ലം ആറ് കഴിഞ്ഞിരിക്കണു.

ദാ അടുത്ത ഓണം ഇങ്ങടുത്തു. ഈ ഓണത്തിന്  എന്‍റെ ഒപ്പമുണ്ടാവണം ന്‍റെ കുട്ടി. ഓര്‍ക്കുണുണ്ടോ നീ നമ്മളൊന്നിച്ചുള്ള അവസാനത്തെ ആ ഓണക്കാലം..

- "ഒരു പറ്റം കുട്ട്യോള്‍ടെ നടുവില്‍ പൂക്കളും ചാണകവും ഒക്കെയായി കുറേ നേരായി ഒരു പൂക്കളമൊരുക്കാനുള്ള ഒറ്റക്കുള്ള ശ്രമത്തിലാണ്  മീനു. ഇതെല്ലാം കണ്ട് ആശ്ചര്യത്തോടെ പൂമുഖത്തിരിക്കയാണു ഞാന്‍. ഇന്നെന്തു പറ്റിയോ ആവോ, സാധാരണ ഇതല്ല പതിവു, ഹൊ ! ഇതു ശരിയാവണില്യ മുത്തശ്ശീ, മുത്തശ്ശി ഒന്നുവന്നു ഇതിന്‍റെ തിട്ടയൊക്കെ ഒന്നു ശരിയാക്കി ഏതൊക്കെ പൂക്കളാ ഇടേണ്ടെ എന്നൊക്കെ ഒന്നു പറഞ്ഞ് തന്നേ... എന്നു പറഞ്ഞ് ഒരു നൂറു തവണ മുത്തശ്ശി വിളിയുമായി കൊഞ്ചലും കിണുങ്ങലുമായി വരേണ്ടതാണ് . പക്ഷേ ഇപ്പോള്‍ ഇടക്കിടെ കണ്ണുരുട്ടി എന്നെ നോക്കുന്നു അത്ര മാത്രം.

നാട്ടിന്‍പുറത്തിന്‍റെ വിശുദ്ധിയുമായി പാലക്കാട് എൻ്റെ  തറവാട്ടില്‍ ഓണക്കാലത്തിന്റെ  ലഹരിയിലാണ്  ആറാം തരത്തില്‍ പഠിക്കുന്ന  മീനൂട്ടി. കഴിഞ്ഞ വര്‍ഷം അവള്‍ക്ക് ഓണത്തെപ്പറ്റി കാര്യമായ ധാരണയൊന്നുമുണ്ടായിരുന്നില്ല. പിന്നീട് എന്‍റെ കുട്ടിക്കാലത്തെ ഓണത്തെപ്പറ്റിയും അതിന്റെ  ഐതിഹ്യങ്ങളെപ്പറ്റിയുമൊക്കെ ഞാനവള്‍ക്ക് പറഞ്ഞുകൊടുത്തു. അതിരാവിലെ എണീറ്റു കുളിച്ച് ഓണക്കോടിയൊക്കെ അണിഞ്ഞ് അമ്പലത്തില്‍ പോയി തൊഴുത ശേഷം കൂട്ടുകാരുമൊത്ത് പാടത്തും തൊടിയിലുമൊക്കെ നിന്നുള്ള പൂക്കള്‍ ശേഖരിക്കലും വീടുകളില്‍ നിന്നുള്ള പൂക്കള്‍ മോഷണവും, പിന്നെ ചാണകം കൊണ്ട് മെഴുകി തിട്ടകളുണ്ടാക്കി ഓരോ തിട്ടകളിലും ഓരോ നിറമുള്ള പൂക്കള്‍ ഇട്ടുള്ള പൂക്കളമൊരുക്കലും, ഒരുമിച്ചുള്ള ഊഞ്ഞാലാട്ടവും, ഓണസദ്യയും.. എന്നൊക്കെയുള്ള എൻ്റെ വിവരണങ്ങള്‍ ഒരു കൗതുകം പോലെ അവള്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് ഈ വര്‍ഷം എല്ലവരേയും ഞെട്ടിച്ചുകൊണ്ട് ഒറ്റക്കൊരു പൂക്കളമൊരുക്കല്‍, അതു നടക്കാത്തതിലുള്ള പരിഭവമായിരുന്നു അവളുടെ തുറിച്ചു നോട്ടമെന്ന് പിന്നീടാണു എനിക്കു മനസ്സിലായത്.

ഒടുവില്‍ എന്‍റെയും മറ്റു കുട്ട്യോള്‍ടെയും സഹായത്തോടെ പൂക്കളം തീര്‍ത്തതിനു ശേഷം അവള്‍ ‍പോയി എല്ലവരേയും വിളിച്ചു പൂക്കളം കാട്ടും .... അതായിരുന്നു തറവാട്ടിലെ ഒണാഘോഷത്തിന്‍റെ കൊടിയേറ്റം. പിന്നെ എല്ലവര്‍ക്കും എന്‍റെ വക ഓണക്കോടിയും ഒരുമിച്ചൊരു ഓണസദ്യയും അതായിരുന്നു പതിവ് . അതിനുശേഷം അവള്‍ എന്‍റെ കൈതുമ്പും പിടിച്ച് ഒരോ കഥകളും  വര്‍ത്തമാനങ്ങളുമായി തൊടിയിലൊക്കെ ഒരു നടത്തവും, ഒപ്പം പുഴയിലൂടെ വള്ളത്തിലൂടൊരു സവാരിയും, അതായിരുന്നു അവള്‍ക്ക് ഏറ്റവുമിഷ്ട്ടം.

എന്‍റെ കുട്ടിക്കാലത്തെ ഞാന്‍ നോക്കിക്കാണുന്നത് അവളിലൂടെയണ്. എന്‍റേ വായനാശീലവും എഴുത്തും കവിതാ കമ്പവും ഒക്കെ അവള്‍ക്കും കിട്ടീട്ടുണ്ട്. ഓണം കഴിഞ്ഞാല്‍ അവള്‍ തിരുവനന്തപുരത്തേക്കും അവളുടെ അമ്മ എറണാകുളത്തേക്കു ജോലിക്കായും തിരികെ പോകും. അവളുടെ മാമനൊപ്പമാണ് അവള്‍ താമസിക്കുന്നതു. ആഴ്ച്ചതോറും അവള്‍ എനിക്കെഴുതും, അതില്‍ കഥകളും വര്‍ത്തമാനങ്ങളും കുഞ്ഞ് കവിതകളുമായി ഒത്തിരി ഉണ്ടാവും. അവള്‍ക്കെന്നും ഞാനൊരു കൊച്ച് കൂട്ടുകാരി പോലായിരുന്നു."-

'മോളേ, നമ്മുടെ ആ ഓണത്തിനുശേഷമുള്ള ഓണങ്ങളില്‍ കുട്ടികള്‍ പൂക്കളമിടുമ്പോള്‍, പൂമുഖത്ത് നമ്മുടെ ആ പഴയ ഓണത്തിന്‍റെ ഓര്‍മ്മകളും നിന്നെ കുറിച്ചുള്ള ചിന്തകളുമായി ഞാന്‍ ഓരോന്ന് ഓര്‍ത്തിരിക്കും. ഇത്തവണത്തെ ഓണത്തിനെങ്കിലും ന്‍റ കുട്ടി വരണം. നീ ഒറ്റക്ക് പൂക്കളമിട്ട് എല്ലവരേയും ഞെട്ടിക്കണം. ഓണക്കോടിക്ക് പുറമേ വിലപ്പെട്ട ഒരു പ്രത്യേക സമ്മാനവുമായി നിന്നേയും പ്രതീക്ഷിച്ച് പൂമുഖത്ത് ഞാനുണ്ടാവും......'

നിന്‍റെ സ്വന്തം മുത്തശ്ശി...


[മീനൂ, മുത്തശ്ശി മരിച്ചിട്ട് വര്‍ഷം ഒരുപാടു കഴിഞ്ഞില്ലേ... മുത്തശ്ശിയില്ലാത്ത ഒരു ഓണത്തിന് അങ്ങോട്ട് ഞാനില്ല എന്ന് പറഞ്ഞ് നീ ഒഴിഞ്ഞ് മാറിയിട്ടും ഞാനിതുവരെ നിന്നെ നിര്‍ബന്ധിച്ചിട്ടില്ല. പക്ഷേ ഇത്തവണ 'മുത്തശ്ശീ' പറഞ്ഞപോലെ നിനക്കൊരു ഓണസമ്മാനവുമായി എല്ലാവരും നിന്നേയും പ്രതീക്ഷിച്ചിരിക്കയാണ്. ഇത്തവണ ഓണം നമുക്കു അവിടെ ആയിക്കൂടെ... നീ ഒന്ന് ആലോചിക്കു, അതിനുവേണ്ടിയാണു മുത്തശ്ശീടെ പേരില്‍ പഴയതെല്ലാം നിന്നെ ഓര്‍മ്മിപ്പിക്കാന്‍ വേണ്ടി അമ്മയുടെ ഈ കത്ത്. എന്‍റെ മോള്‍ അവരെ ആരെയും നിരാശപ്പെടുത്തരുത്..]


അമ്മക്ക്...,


കത്തിന്‍റെ Introduction വായിച്ചപ്പോള്‍ അമ്മേ, ശരിക്കും ഞാന്‍ ഞെട്ടിപ്പോയി. മുത്തശ്ശി എനിക്കു എഴുതാറുള്ളതുപോലെ തന്നെ. ഇത്തവണ കോളേജില്‍ ഓണം Celebration നു പൂക്കളമിട്ടപ്പോള്‍, ആ സമയം മുത്തശ്ശിയും തറവാടും അവിടുത്തെ പഴയ ഓണവുമൊക്കെയായിരുന്നു മനസ്സ് നിറയെ. അതൊക്കെ ഞാന്‍ വല്ലാണ്ട് Miss ചെയ്യുന്നതായി തോന്നി. ഞാനപ്പോള്‍ ചിന്തിക്കുകപോലുമുണ്ടായി, ഇത്തവണ ഓണത്തിനു പാലക്കാട് പോയാലോന്ന്. അപ്പോഴാ അമ്മയുടെ കത്ത് കിട്ടിയത്. അമ്മ പറഞ്ഞപോലെ ആ ഓണസമ്മാനം പ്രതീക്ഷിച്ചല്ല, പഴയ ഓര്‍മ്മകളിലേക്ക് ഒന്ന് പോകാന്‍ വേണ്ടി... എന്തായാലും ഇത്തവണ ഓണം മുത്തശ്ശിയോടൊപ്പം തറവാട്ടില്‍. വര്‍ഷങ്ങള്‍ക്ക് ശേഷം മുത്തശ്ശീടെ പേരില്‍ ഒരു കത്തെഴുതിയതിനും എന്നെ എഴുതാന്‍ പ്രേരിപ്പിച്ചതിനും അമ്മക്ക് ഒരുപാട് നന്ദി, ഒപ്പം എന്‍റെ ഒരു ചക്കരയുമ്മയും.

അമ്മയുടെ സ്വന്തം മീനൂസ്..


[ശേഷം മുത്തശ്ശിയില്ലാത്ത ഓണത്തിനായി മീനു തറവാട്ടിലേക്ക്...]

അന്ന് മുത്തശ്ശിയോടൊപ്പമുള്ള ഓണത്തിനു ശേഷം വീണ്ടുമൊരു ഓണത്തിനായി ഞാന്‍ തറവാട്ടിലെത്തുന്നത് ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം, ഓണത്തിനല്ലാതെ മൂന്ന് നാലു തവണ പോയിട്ടുണ്ടെങ്കിലും. ഇന്നിപ്പോള്‍ ഒരു കുറവ് മുത്തശ്ശി മാത്രമാണേലും മുത്തശ്ശി കണ്ടിട്ടില്ലാത്ത ചില കുഞ്ഞുങ്ങളും അതിഥികളായുണ്ട്. നടുമുറ്റത്ത് മുത്തശ്ശി നട്ടുവളര്‍ത്തിയ തുളസിച്ചെടി ഇപ്പോഴും നിത്യാര്‍ദ്രയായിത്തന്നെ നില്പ്പുണ്ട്.

പിന്നെ എന്‍റെ പഴയ വാശി എന്നോണം ഇത്തവണ ആരേയും കൂട്ടാതെ ഞാനൊറ്റക്ക് ചാണകം മെഴുകി ആറ് തിട്ടകളുണ്ടാക്കി, എന്നിട്ട് എല്ലാവരേയും കൂട്ടി പൂക്കളം തീര്‍ത്തു. എന്നിട്ട് തിരികെ പൂമുഖത്ത് ചാരുകസേരയില്‍ നോക്കിയപ്പോള്‍ ഉണ്ടായ ഒരു ശൂന്യത, ഞാനൊറ്റക്ക് പൂക്കളമൊരുക്കിയപ്പോള്‍ കാണാന്‍ മുത്തശ്ശിയില്ലല്ലോ എന്നുള്ള ഒരു വിഷമം ശരിക്കും എനിക്കപ്പോള്‍ തോന്നി. പിന്നെ പഴയ പോലെ എല്ലാവരേയും വിളിച്ച് പൂക്കളം കാട്ടി ഒരുമിച്ച് ഫോട്ടോ എടുത്തു. കുട്ടികളൊത്ത് ഊഞ്ഞാലാടി.

പിന്നെ പതിവുപോലെ ഓണക്കോടി വിതരണം. ഇപ്രാവശ്യം മുത്തശ്ശീടെ മൂത്ത മകളായ ശ്രീകല ചിറ്റക്കാണ്  അതിന്‍റെ ചുമതല. എന്‍റെ ഊഴമെത്തിയപ്പോള്‍ പതിവിനു വിപരീതമായി പട്ട് പാവാടക്ക് പകരം കിട്ടിയത് ഒരു സെറ്റും മുണ്ടും, ഒപ്പം ഒരു കുഞ്ഞ് പുസ്തകവും. എനിക്ക് മാത്രമായി ഒരു പുസ്തകമെന്താണെന്നുള്ള ജിജ്ഞാസയോടെയാണു ഞാനത് തുറന്ന് നോക്കിയത്. ഞാനും മുത്തശ്ശിയുമായി അവസാനം തീര്‍ത്ത പൂക്കളത്തിന്‍റെ ചിത്രം.. അതിനു മുകളിലായി ' മുത്തശ്ശീടെ മീനൂട്ടിക്ക്' ' എന്നൊരു തലക്കെട്ടും. അന്തം വിട്ട് നിന്ന എന്നോട് ചിറ്റയാണു പറഞ്ഞത്, ഞാന്‍ പലപ്പോഴായി മുത്തശ്ശിക്കയച്ച കത്തുകളില്‍ നിന്നെടുത്ത ആറ് കവിതകളും മൂന്ന് ചെറുകഥ കളുമായി ഒരു പുസ്തകമാക്കിയെന്നും അതിനൊപ്പം പണ്‍ട് മുത്തശ്ശിക്ക് കിട്ടിയ ഓണപ്പുടവ ഓണക്കോടിയായും തന്ന് എന്നെ ഒന്ന് ഞെട്ടിപ്പിക്കണമെന്നും എല്ലവരുടേയും ഒരുമിച്ചുള്ള തീരുമാനമായിരുന്നെന്ന്. സന്തോഷം കൊണ്ടാവണം എന്‍റെ കണ്ണുകള്‍ നിറഞ്ഞു. എല്ലാവരുടേയും നിറഞ്ഞ സ്നേഹത്തിനൊപ്പം ഒരുമിച്ചൊരു സദ്യയും. എന്‍റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷമായിരുന്നു അത്.

അതിനു ശേഷം ഇത്തവണ മുത്തശ്ശിക്ക് പകരം അമ്മക്കൊപ്പം തൊടിയിലൊക്കെ കുറെ സമയം നടന്നു, പതിവുപോലെ ഇത്തവണ വള്ളത്തില്‍ കയറാന്‍ പറ്റിയില്ല. മുത്തശ്ശിയുടെ ആഗ്രഹപ്രകാരം അടക്കം ചെയ്ത സ്തലത്ത് ഒരു കണിക്കൊന്ന ചെടിയായിരുന്നു നട്ടത്. തൊടിയിലെ ഒരു ഭാഗത്ത് ഇന്നത് വളര്‍ന്ന് വലിയ മരമായിരിക്കുന്നു. വിഷുവിനു അതില്‍ നിരയെ പൂക്കളുണ്ടായിരുന്നെന്ന് ചിറ്റ പറഞ്ഞിരുന്നു. അടുത്ത വിഷുവിനു അതിലെ പൂക്കള്‍ കാണാന്‍ ഞാന്‍ വരും മുത്തശ്ശീടെ അടുക്കല്‍. വൈകിട്ട് മുത്തശ്ശീടെ തുളസിത്തറയില്‍ വിളക്ക് തെളിച്ച് കുറച്ച് സമയം അവിടെ നിന്ന ശേഷം.., ജീവിതത്തില്‍ ഒരിക്കലും മറക്കാനവാത്ത ഒരു ഓണം ആഘൊഷിച്ചതിന്‍റെ സംതൃപ്തി യില്‍, അതിന്‍റെ മധുരസ്‌മൃതികള്‍ക്കും ഒപ്പം മുത്തശ്ശിയോട് മനസ്സില്‍ ഒരുപാട് നന്ദിയുമായി തിരികെ സ്വന്തം തിരുവനന്തപുരത്തേക്ക്....

01 May 2010

ഒരു കാന്താരി ചാറ്റ് ഫ്രണ്ട്

ഞാന്‍ ആദ്യമായി ഇന്‍റര്‍നെറ്റില്‍ ചാറ്റിങ് എന്ന മായാലോകത്തേക്ക് കടന്ന് വരുന്ന സമയം. അന്നെനിക്ക് ചാറ്റിങ്ങിനെ പറ്റിയോ ചാറ്റിങ്ങിലെ നൂലാമാലകളെ പറ്റിയോ യാതൊരു പിടിയുമില്ലാത്ത കാലം. എല്ലാവരെയും പോലെ ഒത്തിരി ഫ്രണ്ട്സിനെ നേടുന്നതിനും സ്ക്രാപ്പുകള്‍ നിറക്കുന്നതിലുമായിരുന്നു അപ്പോള്‍ എന്‍റെ ശ്രമം. പിന്നീടങ്ങോട്ട് ഇതിലും പല തരികിടകളും ഒളിഞ്ഞ് കിടപ്പുണ്ടെന്ന് 'പെണ്‍ വേഷം' കെട്ടിയ ചിലവന്മാരെ കണ്ടപ്പോഴാണു എനിക്ക് മനസ്സിലായത്. ആദ്യമൊക്കെ മണ്ടത്തരങ്ങളിലൂടെയും പിന്നെ ചെറിയ തരികിടകളിലൂടെയും ഞാനും ഓര്‍ക്കുട്ടിലെ ഒരാളായി മാറി, ഓര്‍ക്കുട്ട് നേരം പോക്കിനുള്ള വേദിയാണെന്ന് മനസ്സിലാക്കിക്കൊണ്ടു തന്നെ ഞാനും... മോശം പറയരുതല്ലോ വളരെ ചുരുക്കമാണെങ്കിലും നല്ല കുറെ ഫ്രണ്ട്സിനെ എനിക്കിവിടെ കിട്ടീട്ടുണ്ട്.

ആദ്യമൊക്കെ പെണ്‍വേഷം കെട്ടിയ ചിലര്‍ എന്നെയും പറ്റിക്കാന്‍ ശ്രമിച്ചു. അതുകൊണ്ടു തന്നെ അതിനുശേഷം പിന്നീട് പരിചയപ്പെടുന്ന എല്ലാ ഗേള്സിനെയും സംശയത്തിന്റെ കണ്ണുകളിലൂടെയും ഞാന്‍ നോക്കിയിരുന്നു. അപ്പോഴാണ്‌ ഞാന്‍ പുതുതായി പരിചയപ്പെട്ട ഒരുത്തി സ്ഥിരമായി എന്നോടു ചാറ്റ് ചെയ്യുന്നു. നല്ല ഫ്രീ ആയിട്ടുള്ള അവളുടെ സംസാരം എന്നില്‍ സ്വാഭാവികമായും സംശയങ്ങളുടെ വിത്ത് പാകി. ശരിക്കും ഞാനപ്പോള്‍ സംശയിച്ചു ഇത് പെണ്‍ വേഷം കെട്ടിയവനാണെന്ന്. ഞാന്‍ ആ രീതിയില്‍ സംസാരിക്കുക പോലും ചെയ്തു. എന്നിട്ടും ഒരു രക്ഷയുമില്ല. സത്യാവസ്ഥ അറിയാന്‍ വേണ്ടി എന്‍റെ നമ്പര്‍ കൊടുത്തിട്ട് വിളിക്കാന്‍ പറഞ്ഞു. 'ഞാന്‍ വിളിക്കത്തൊന്നും ഇല്ല' എന്നല്ലാതെ ഞാന്‍ പ്രതീക്ഷിച്ച വേറെ തടസ്സവാദങ്ങള്‍ ഒന്നും വന്നില്ല. അതെന്റെ സംശയം വര്‍ദ്ധിപ്പിച്ചു!

അടുത്ത ദിവസം പതിവു പോലെ വീണ്ടും സംസാരം. ശ്ശെടാ! ഇതു ശരിയാവില്ലല്ലോ.. അവസാന ശ്രമമെന്ന നിലയില്‍ 'നിനക്കൊന്നും വെറെ ജോലി ഇല്ലേ... എണീറ്റ് പോടേ..' എന്നൊരു സ്ക്രാപ് അയച്ചു. 'ജോലിയുണ്ടല്ലോ....പോടേ അല്ല പോടിയാ...' എന്ന് മറുപടിയും.. അവസാനം ഞാന്‍ ഒരു തീരുമാനത്തിലെത്തി. ആണായാലും പെണ്ണായലും ശരി എനിക്കവളുടെ സംസാരം നന്നേ ബോധിച്ചു. പ്രത്യേകിച്ചും ഞാനെന്തെങ്കിലും കളിയാക്കിയാല്‍ അതുപോലെ തിരിച്ച് പ്രതികരിക്കുന്നവരെ. അവളും അങ്ങനായിരുന്നു. പിന്നെ ഞങ്ങള്‍ നല്ല ഫ്രണ്ട്സ് ആയി.. മിക്കവാറും കാണും.. കുറേ സംസാരിക്കുകയും വഴക്കിടാറുമൊക്കെ ഉണ്ടായിരുന്നു.

അങ്ങനെയിരിക്കേ ഒരു ദിവസം രാത്രി ഒരു നമ്പറില്‍ നിന്ന് ഒരു മിസ്സ്ട് കാള്‍, പിന്നെ അടുത്ത ദിവസം രാവിലെ.. അങ്ങനെ അതൊരു പതിവായി. എന്‍റെ പ്രവര്‍ത്തനങ്ങളുടെ പ്രതിഫലമായി ഏവനോ എനിക്കിട്ട് പണിയുന്നതാണെന്ന് അറിയാവുന്നതിനാല്‍ ഞാന്‍ തിരിച്ച് വിളിച്ചേ ഇല്ല. അവസാനം ഒരു ദിവസം രാത്രി വിളിച്ചു. ഞാന്‍ ഫോണെടുത്തു, ഒരു പെണ്‍കൊച്ച്! ആരാന്ന് ചോദിച്ചപ്പോള്‍ ' ആരാന്ന് മനസ്സിലായില്ലാ? ഹും ഒരു മലയാളിയാ..' എന്ന് പറഞ്ഞു. 'അത് മനസ്സിലായി, അല്ല തമ്പുരാട്ടി ആരാണാവോ..?' എന്ന് ഞാന്‍ തിരിച്ച് ചോദിച്ചപ്പോള്‍, ചിരിച്ചിട്ട് എന്തോ പറയാനയി വന്നിട്ട് 'അല്ലെങ്കില്‍ നാളെ പരയാവെ.. ഗുഡ് നൈറ്റ്..' എന്ന് പറഞ്ഞ് ഫോണ്‍ വച്ചു. എന്നിട്ടും ഏവന്‍റേയോ വേലയാണെന്നു ഞാന്‍ കരുതി.

അടുത്ത ദിവസം രാവിലെ വീണ്ടും വിളിച്ചു.. എവിടുന്നാ എന്ന് ചോദിച്ചപ്പോള്‍ കുറെ നേരം എന്നെ ഇട്ടു കളിപ്പിച്ചിട്ടു അവസാനം സ്ഥലം പറഞ്ഞു.. അപ്പോഴാ മനസ്സിലായത് അത് അവളായിരുന്നെന്ന്... പിന്നെ മിക്കവാറും ദിവസങ്ങളില്‍ വിളിക്കും. സാധാരണ ഇതുപോലുള്ള ചാറ്റ്ഫ്രണ്ട്സ് ചാറ്റില്‍ വലിയ സംസാരമാണെങ്കിലും ഫോണില്‍ അത്ര  വായാടി ആയിരിക്കില്ല. പക്ഷേ ഇവള്‍   ചാറ്റില്‍ കണ്ട ആളേ അല്ല സംസാരത്തില്‍, ഒരു കാന്താരി എന്നൊന്നും പറഞ്ഞാല്‍ പോര അവളെ...! ചിലപ്പോള്‍ അവിടുത്തെ പല ഓഫീസ് ഫോണുകളില്‍ നിന്നും വിളിക്കും. ഒരിക്കല്‍ ഞാന്‍ പറഞ്ഞു നീ അത്ര മിടുക്കി ആണേല്‍ നിന്‍റേ ബോസിന്‍റേ ഫോണില്‍ നിന്നു വിളിക്കാന്‍... അന്ന് ഉച്ചക്ക് അയാള്‍ കഴിക്കാന്‍ പോയ സമയം ആ ഫോണില്‍ നിന്നുവരെ വിളിച്ച കക്ഷിയാ...

അവളെ പറ്റി പറഞ്ഞാല്‍... ഒരു കോട്ടയം കാരി. കമ്പ്യൂട്ടര്‍ എന്ജിനീയറിംഗ് കഴിഞ്ഞ് എറണാകുളത്ത് ജോലി ചെയ്യുന്നു. അവിടെ ഒരു ഹോസ്റ്റലില്‍ ആയിരുന്നു താമസം. 'എടീ ' എന്നൊക്കെ വിളിക്കുമെങ്കിലും എന്നെക്കാള്‍ രണ്ടു വയസ്സോളം പ്രായക്കൂടുതല്‍ ഉണ്ടവള്‍ക്ക്. പക്ഷെ ഞങ്ങള്‍ തമ്മില്‍ 'എടാ പോടീ' ബന്ധമായിരുന്നു. എന്റെ പഠിത്തമൊക്കെ കഴിഞ്ഞ് ഞാന്‍ വായിനോക്കി നടക്കുന്ന സമയത്താണ് ചാറ്റിങ്ങില്‍ ഞാനവളെ പരിചയപ്പെടുന്നത്. വഴക്കിടാനും കളിയാക്കാനും, വിളിക്കുമ്പോള്‍ ഫോണ്‍ എടുത്തില്ലെങ്കില്‍ പരിഭവിക്കാനും ഒക്കെയായി ചാറ്റില്‍ എനിക്കായി കാത്തിരിക്കാന്‍ ഉണ്ടായിരുന്ന ഒരേ ഒരു  ഫ്രണ്ടായിരുന്നു അവള്‍. മാക്രി എന്നൊക്കെ പറഞ്ഞു പല പേരുകള്‍ പറഞ്ഞു എന്നെ വിളിക്കുമെങ്കിലും വല്ലപ്പോഴും സ്നേഹത്തൊടെ 'അനിക്കുട്ടാ' എന്ന് വിളിക്കാന്‍ ഈ ലോകത്ത് അവള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നെ മനസ്സിലാക്കുന്ന ഒരു ക്ലോസ് ഫ്രണ്ട് എന്നതിനപ്പുറം അവളോടു പോലും പറയാതെ എന്റെ മനസ്സില്‍ അവള്‍ക്കു ഒരു ചേച്ചിയുടെ സ്ഥാനം കൂടി ഞാന്‍ നല്‍കിയിരുന്നു.

ഒരു ദിവസം ചാറ്റിനിടയില്‍ ഞാനെന്തോ പറഞ്ഞതിന് പെട്ടെന്ന് സീരിയസായി. ഉടനെ എന്നെ വിളിച്ച് 'ഇനി നിന്നെ വിളിക്കില്ല, ഇനി നിന്നോട് കൂട്ടില്ല' എന്ന് പറഞ്ഞ് ഫോണ്‍ വച്ചു.. സത്യത്തില്‍ ഞാനെന്തോ തമാശക്ക് പറഞ്ഞതായിരുന്നു, ഞാനാകെ വല്ലാതായി. ഞാന്‍ തിരിച്ച് വിളിച്ചിട്ട് ഫോണ്‍ എടുക്കുന്നില്ല, ചാറ്റിനു മറുപടി ഇല്ല... എന്റെ അഹങ്കാരവും വെറുതെ ഇരുന്നില്ല, 'ഞാനത് തമാശക്ക് പറഞ്ഞതാ. അത് മനസ്സിലാക്കാന്‍ പറ്റിയില്ലെങ്കില്‍ വേണ്ട, ഇനി ഞാനുമില്ല ഒന്നിനും ബൈ..' എന്ന് പറഞ്ഞു ഒരു മെസേജ് അയച്ചു. എന്നിട്ടും ഒരു മറുപടിയും ഇല്ല!

അന്നു രാത്രിയായപ്പോള്‍ വിളിക്കുന്നു, ഞാനെടുത്തില്ല. എന്നിലെ അഹങ്കാരിക്ക് ഒരല്‍പം ജാഡയും, 'ഞാനായിട്ട് ഇനി മാഡത്തിനെ ശല്യം ചെയ്യുന്നില്ല' എന്ന് പറഞ്ഞ് ഒരു മെസ്സേജ് കൂടി അയച്ചു. അവള്‍ വിളിച്ചോണ്ടെ ഇരുന്നു പതിനാലു പ്രാവശ്യം. ഞാനെടുത്തില്ല. അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഒരു എയര്‍ട്ടല്‍ നമ്പറില്‍ നിന്ന് ആരോ വിളിച്ചു. ഞാനെടുത്ത ഉടന്‍ ' ഇതു ഞാനാ..ഫോണ്‍ വക്കല്ലേ വക്കല്ലേ...' എന്ന് പറഞ്ഞ് കേട്ടപ്പോള്‍ ഞാന്‍ തന്നെ ചിരിച്ചു പോയി. അവളായിരുന്നു അത് ഒരു കോയിന്‍ ബൂതില്‍ നിന്ന്. ' ഓ നീയായിരുന്നാ.. ഇതു കോയിന്‍ ബൂതില്‍ നിന്നാണെന്നറിഞ്ഞിരുന്നെങ്കില്‍ ഞാനെടുക്കില്ലായിരുന്നു' എന്ന് കൂടി പറയാന്‍ ഞാന്‍ മറന്നില്ല.... 'നിന്നോട് സോറി പറയാന്‍ വിളിച്ച ഞാന്‍ ഇതൊക്കെ കേള്‍ക്കണം.. നിന്നെ പോലെ ഇത്രക്കും അഹങ്കാരം പിടിച്ച ഒരുത്തനെ ഞാന്‍ വേറെ കണ്ടിട്ടില്ല...' എന്നൊക്കെ പറഞ്ഞു പ്രശനം സോള്‍വ് ചെയ്തു. പിന്നീട് ഇതു പോലെ പലതവണ ഞങ്ങള്‍ പിണങ്ങീട്ടുണ്ട്. .ഇനി നിന്നെ വിളിക്കില്ലെന്ന് അവളും ഒരുപാടു തവണ പറഞ്ഞിട്ടുണ്ട്. പിന്നീട് വിളിക്കുമ്പോള്‍ 'വിളിക്കില്ലെന്ന് പറഞ്ഞിട്ട് വിളിക്കാന്‍ നാണമില്ലല്ലോ ശവം..' എന്നൊക്കെ ഞാന്‍ പറയും. അവളോട് എനിക്ക് എന്തും പറയാമായിരുന്നു.

ഇതൊക്കെയാണെങ്കിലും അവളുടെ സംസാരത്തില്‍ എന്തോ ഒരു പ്രശ്നം പലപ്പോഴും എനിക്ക് ഫീല്‍ ചെയ്തിരുന്നു. ഒരിക്കല്‍ ഞാന്‍ അതിനെ പറ്റി ചോദിച്ചപ്പോള്‍ 'ഒന്നുല്ല നിനക്ക് വെറുതെ തോന്നുതാടാ...' എന്നൊക്കെ പറഞ്ഞ് നല്ല പോലെ അവള്‍ ഒഴിഞ്ഞെങ്കിലും ഒടുവില്‍ എന്‍റെ ഒടുക്കത്തെ നിര്‍ബന്ധത്തില്‍ ഞാനവളെക്കൊണ്ടു പറയിക്കുകയായിരുന്നു....' എനിക്കൊരു കുഞ്ഞ് അസുഖമുണ്ട്... എനിക്കു ക്യാന്‍സറാടാ..' ചിരിച്ചുകൊണ്ടുള്ള അവളുടെ ആ മറുപടിയില്‍ എന്റെ ശബ്ദവും വാക്കുകളും ഒക്കെ നിലച്ചു പോയി. ശരിക്കും എന്താ പറയുക.. ആ നിമിഷം എന്തു ചെയ്യുമെന്നറിയാതെ ഞാന്‍ നിന്നു പോയി. എന്‍റെ ജീവിതത്തില്‍ ഇങ്ങനൊരു സംഭവം ഇത് ആദ്യം. പിന്നെ അവളോട് എന്തു ചോദിക്കണം എന്നു പോലും എനിക്കറിയാതെയായി.. എന്നാലും 'ഇനി ബെറ്റര്‍ ട്രീറ്റ്മെന്റു ഒന്നും...' എന്നിങ്ങനെ ഞാന്‍ പറഞ്ഞൊപ്പിച്ചു.. 'ബ്ലഡ് ക്യാന്‍സറിനു ഇനി എന്തു ചെയ്തിട്ടെന്താ... ഇനി കൂടിപ്പോയാല്‍ ഒന്നോ രണ്ടോ വര്‍ഷം...' അതു കൂടി കേട്ടപ്പോള് ‍ഞാന്‍ ആകെ തകര്‍ന്നു പോയി... പിന്നെ ശബ്ദമൊന്നും പതറാതെ ആവാന്‍ ശ്രദ്ധിച്ച് എന്തൊക്കെയോ പറ്ഞ്ഞ് ഫോണ്‍ കട്ട് ചെയ്തു. അന്നു രാത്രി മുഴുവന്‍ എന്‍റെ മനസ്സില്‍ അത് മാത്രമായിരുന്നു ചിന്ത...എനിക്ക് ഉറങ്ങാനേ കഴിഞ്ഞില്ല.. എനിക്ക് വല്ലാത്ത സങ്കടം തോന്നി. ആ നിമിഷം എനിക്ക് ദൈവത്തിനോട് വല്ലാത്ത പരിഭവം തോന്നി പോയി. പിറ്റേന്ന് വിളിച്ചപ്പോള്‍ 'ഇതൊക്കെ നിന്നോട് പറയേണ്ടി വരുമെന്നറിയാവുന്നത് കൊണ്ടാ ആദ്യം നിന്നെ വിളിക്കാത്തത്' എന്നൊക്കെ പറഞ്ഞു. ഇനി ഇതിനെ പറ്റി ഒന്നും ചോദിക്കുകയോ പറയുകയോ ഒന്നും ചെയ്യരുതെന്ന് എന്നെ കൊണ്ട് അവള്‍ സത്യം ചെയ്യിച്ചു.

അതിന് ശേഷം ഞാനവളെ കൂടുതല്‍ മനസ്സിലാക്കുകയായിരുന്നു. ഒട്ടേറെ മോഹങ്ങള്‍ കൊണ്ടുനടന്നിട്ട് ഒരു നിമിഷം എല്ലാം അവസാനിക്കാന്‍ പോകുന്നു എന്ന് മുന്‍കൂട്ടി മനസ്സിലാക്കി ജീവിക്കേണ്ടി വരുന്ന ഒരു പെണ്‍കുട്ടിയുടെ മാനസികാവസ്ഥ ഞാന്‍ നേരില്‍ കാണുകയായിരുന്നു. അവളുടെ അവസ്ഥയോര്‍ത്ത് 'പാവം' എന്ന് പറയാന്‍ മാത്രമേ എനിക്കാവുന്നുള്ളല്ലോ എന്നോര്‍ത്ത് എനിക്ക് എന്നോടു തന്നെ ഒരു താഴ്ന്നതരം സഹതാപം തോന്നി.

കുറച്ച് മാസങ്ങള്‍ക്ക് ശേഷം റേഡിയേഷനോ മറ്റോ ചെയ്യുന്നതിനായി ജോലിയൊക്കെ മതിയാക്കി അവള്‍ വീട്ടിലേക്കു പോയി. അതിന് മുന്‍പ് അവസാനമായി എന്നെ വിളിച്ചപ്പോള്‍ പറഞ്ഞതൊക്കെ ഇന്നും എന്റെ കാതുകളില്‍ മുഴങ്ങുന്നു. 'ഇനി ഞാന്‍ പഴയ പോലെ വിളിക്കില്ല, ഞാന്‍ വീട്ടില്‍ പോവാ... ഇനി ചിലപ്പോള്‍ വിളിക്കാന്‍ പറ്റിയില്ലെങ്കിലും നിനക്ക് എന്നെ മനസ്സിലാവും. നിന്‍റെ കല്യാണത്തിനു വരണമെന്നും, അന്ന് നേരില്‍ കാണണമെന്നൊക്കെ ഞാന്‍ ആഗ്രഹിച്ചിരുന്നതാ... ഇനി നടക്കുമോ എന്നറീലാ... സാരില്ല എന്തായാലും നീ അവളോട് പറഞ്ഞാ മതി ഇങ്ങനൊരു കാന്താരി ഫ്രണ്ട് ജീവിച്ചിരിപ്പുണ്ടായിരുന്നെന്നും കാണാനൊക്കെ ഒത്തിരി ആഗ്രഹിച്ചിരുന്നെന്നും...' അവളിതു പറയുമ്പോള്‍ എന്‍റെ കണ്ണുകള്‍ അറിയാതെ നിറഞ്ഞിരുന്നു...

അതിനുശേഷം ഏഴോ എട്ടോ തവണ കൂടിയെ ഞങ്ങള്‍ സംസാരിചിട്ടുള്ളൂ. ഇന്ന് അവളുടെ ആ നമ്പര്‍ നിലവിലില്ല, അവളെ കുറിച്ച് ഒരു വിവരവുമില്ല. അവളുടെ ഈ കാര്യങ്ങളൊന്നും പറയാതെ ഒരു ദിവസം ഇതുപോലെ പോയിരുന്നെങ്കില്‍ ഇന്ന് ഞാന്‍ ഏറ്റവും കൂടുതല്‍ വെറുക്കുന്നത് അവളെ ആയേനെ. ഇന്നും എന്റെ ഫോണില്‍ പരിചയമില്ലാത്ത ഒരു നമ്പരില്‍ നിന്ന് ഒരു കോള്‍ വരുമ്പോള്‍ ഞാന്‍ പ്രതീക്ഷിക്കും അത് അവളായിരുന്നെങ്കില്‍.. ഇനി എന്നെ വിളിച്ചില്ലെങ്കിലും സാരമില്ല, ഈ സമൂഹത്തിലെ ഒരാളായി അവള്‍ എവിടെ എങ്കിലും ഉണ്ടായാല്‍ മതിയായിരുന്നു. ഇന്നവള്‍ ജീവിച്ചിരുപ്പുണ്ടോ എന്നു പോലും എനിക്കറിയില്ല... പക്ഷേ മനസ്സ് നിറഞ്ഞ പ്രാര്‍ത്ഥനകളോടും നിറഞ്ഞ സ്നേഹത്തോടും കൂടി 'അനിക്കുട്ടന്‍റെ' മനസ്സില്‍ അവള്‍ എന്നും ജീവിക്കും.. ഒരു കാന്താരിയായി.. വഴക്കാളിയായി... പ്രിയപ്പെട്ട ചേച്ചിയായി...

ഒരു സഹോദരി ഇല്ലാത്ത സങ്കടം എനിക്ക് പലപ്പോഴും ഉണ്ടായിരുന്നു. അതുകൊണ്ടാവാം ഇങ്ങനെ ഓരോരുത്തരെ ദൈവം നമുക്ക് കാട്ടിത്തരുന്നത്.. ഇന്ന് ഞാനൊരു സത്യം കൂടി മനസ്സിലാക്കുന്നു, ജീവിതത്തില്‍ 'എന്റെ സഹോദരി' എന്ന് പറയാന്‍ അവള്‍ എന്റെ അമ്മയുടെ മകളായി തന്നെ ജനിക്കനമെന്നില്ല...

ഈ ബ്ലോഗിനെ പറ്റി രണ്ടു വാക്ക്...

മനസ്സിന്റെ അഗാധതയില്‍ ഒളിഞ്ഞ് കിടക്കുന്ന ചേതോവികാരങ്ങള്‍ തേടിയുള്ള ഒരു അന്വേഷണ യാത്ര, അതാണ്‌ ഈ ബ്ലോഗ്‌ കൊണ്ടു ഞാന്‍ ഉദ്ദേശിക്കുന്നത്. ബുദ്ധിയും യുക്തിയും പിടിതരാതെ പിന്തുടരുന്ന തോന്നലുകള്‍ക്ക് അക്ഷരങ്ങളിലൂടെയും ഭാവനയിലൂടെയും വര്‍ണ്ണങ്ങള്‍ കൊടുക്കാനുള്ള ഒരു ചെറിയ ശ്രമം, അതാണ്‌ ഈ സൃഷ്ടികള്‍ എന്ന് വേണമെങ്കിലും പറയാം. കാലത്തിന്‍റെ യാത്രാ ദൂരങ്ങളിലെവിടെയോ നഷ്ടമാകാതെ സൂക്ഷിച്ച ഓര്‍മ്മപുസ്തകതാളുകള്‍ നിങ്ങള്‍ക്ക് ഇവടെ മറിച്ചു തുടങ്ങാം. വായനയുടെ നിര്‍വൃതി എത്രത്തോളം ഇവിടെ ഉണ്ടാകും എന്നറിയില്ല. കാരണം ഞാനൊരു എഴുത്തുകാരനോ സാഹിത്യകാരനോ അല്ല. ഹൃദയ വികരങ്ങള്‍ക്കൊത്ത് ജീവിച്ചു യാഥാര്‍ത്ഥ്യങ്ങളും സ്നേഹബന്ധങ്ങളും ഉള്‍ക്കൊണ്ടു കഴിയുന്ന ഒരു സാധാരണ മനുഷ്യന്‍. എന്റെ മനസ്സിന്റെ കാലാവസ്ഥയില്‍ നിന്നാണ് ഓരോ വരിയും തുടങ്ങുന്നത്. നെഞ്ചോടു ചേര്‍ത്ത് വച്ച കിനാവുകളും പ്രണയത്തിന്റെ മധുരവും നഷ്ടപ്പെട്ട പ്രതീക്ഷകളും മനസ്സിന്റെ കാഴ്ചപ്പാടുകളും ഒക്കെ ഈ വരികളില്‍ കാണാം.

സ്നേഹം പലപ്പോഴും അടുത്തുവന്നു കൊതിപ്പിക്കും. എന്നിട്ട് കൊതിതീരും മുന്‍പ് പറന്നു പോകും, ചിലപ്പോള്‍ അടുത്തു വരും മുന്‍പും. മുറിഞ്ഞു തീരാനായി മാത്രം വന്നു പോയവര്‍ വേറെയും. ഇങ്ങനെയെല്ലാം വീര്‍പ്പുമുട്ടാന്‍ തുടങ്ങിയപ്പോഴാണ് അക്ഷരങ്ങളോട് കൂട്ട് കൂടിയത്. ആകാശം കാട്ടാത്ത മയില്‍‌പ്പീലി പോലെ പലതും ആരെയും കാട്ടാതെ ഡയറി താളുകളില്‍ ഒളിപ്പിച്ചു വച്ചു. പിന്നീടത്‌ കാറ്റില്‍ പറത്തി വിടുമ്പോഴും കത്തിച്ചു ചാരമാക്കുമ്പോഴും ഉള്ളിന്റെയുള്ളില്‍ ഞാനനുഭവിച്ച ശൂന്യത ബാക്കി നില്‍ക്കുകയായിരുന്നു...

മറവിയില്‍ മുങ്ങിതാഴ്ന്നുകൊണ്ടിരിക്കുന്ന ഓര്‍മ്മകള്‍ പകര്‍ത്തി വയ്ക്കാനോ? അതോ അനുഭവങ്ങളാല്‍ ജനിക്കുന്ന ചിന്തകള്‍ക്കാണ് മോഹങ്ങളെക്കാള്‍ വിലയുള്ളത് എന്ന തിരിച്ചറിവോ? അറിയില്ലാ.. പക്ഷേ ഈ ബ്ലോഗിലെ അക്ഷരങ്ങളിലൂടെ എനിക്ക് എന്നെ തന്നെ കാണാം. ജീവിതം എന്നിലൂടെ എങ്ങനെ പ്രതിഫലിച്ചു എന്ന് എനിക്ക് മനസ്സിലാക്കുകയും ചെയ്യാം.

ചില അനുഭവങ്ങള്‍ നമുക്ക് പ്രേരണകളാകുന്നു. അങ്ങനെ ചില പ്രേരണകളാണ് ഇങ്ങനെ ഒരു സാഹസത്തിനു എന്നെ പ്രേരിപ്പിച്ച പ്രധാന കാരണം. മനുഷ്യന്റെ അവസ്ഥകലുടെ ആഴങ്ങളിലെക്കിറങ്ങാന്‍ ജീവിതം എനിക്ക് പരിശീലനം നല്‍കുന്നു. പക്ഷെ അനുഭവങ്ങളില്‍ നിന്നും ചിന്തകളില്‍ നിന്നും പാഠം പഠിക്കാത്ത വിഡ്ഢിയായി തന്നെ ഞാനിന്നും തുടരുന്നു! ഇരുപത്തിമൂന്ന് വര്‍ഷത്തെ ജീവിതം കൊണ്ടു ഞാന്‍ നേടിയെടുത്തത് അനുഭവങ്ങളുടെ കനലില്‍ വാര്‍ത്തെടുത്ത, ഇനിയും തളരാന്‍ കൂട്ടാക്കാത്ത ഒരു മനസ്സ് മാത്രമാണ്. ദുരിതങ്ങളുടെ കാട്ടുതീ പടരുമ്പോഴും നഷ്ടങ്ങളില്‍ കാലിടറുമ്പോഴും, സ്വപ്നം കാണാനും പ്രതീക്ഷകലുടെ വര്‍ണ്ണചിറകിലേറി പാറിപ്പറക്കാന്‍ എന്നെ പ്രാപ്തനാക്കുന്നത് എനിക്ക് പോലും പലപ്പോഴും പരിചിതമല്ലാത്ത എന്റെ മനസ്സാണ്. ചിലപ്പോള്‍ ആ മനസ്സ് ഞാനെന്ന യാതര്ത്യത്തിന്റെ നേര്‍കാഴ്ചകളില്‍ നിന്ന് യുഗങ്ങളുടെ അന്തരം തീര്‍ത്ത് എന്നെ അത്ഭുതപ്പെടുത്തുന്നു.

ഈ ബ്ലോഗിലെ അക്ഷരങ്ങളിലൂടെ കടന്നു പോകുമ്പോള്‍ നാം രണ്ടാളുടെയും ഹൃദയങ്ങള്‍ അനന്യമാകുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടായേക്കാം. അങ്ങനെ സംഭവിച്ചാല്‍ എന്റെ ശ്രമം അല്‍പ്പമെങ്കിലും വിജയിച്ചു എന്ന് ആശ്വസിക്കാം.... എന്റെ പ്രിയപ്പെട്ടവര്‍ക്ക് നമോവാകം!